വിഷം തന്ന് കൊല്ലുമെന്ന് ഭയന്ന് ഫെബ്രുവരിയില്‍ മാത്രം പുടിന്‍ മാറ്റിയത് 1000 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെയെന്ന് റിപ്പോര്‍ട്ട്. ബോഡിഗാര്‍ഡുമാര്‍, പാചകക്കാര്‍, സെക്രട്ടറിമാര്‍, അലക്കുകാര്‍ എന്നിവരുള്‍പ്പെടെയുള്ളവരെയാണ് മാറ്റിയത്.

ഫെബ്രുവരിയില്‍ ഉക്രെയ്‌നെ ആക്രമിക്കാന്‍ റഷ്യ വലിയ രീതിയില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാ രാജ്യങ്ങളും റഷ്യയില്‍ കണ്ണ് നട്ടതോടെ ലോകത്തെ ഏതെങ്കിലും ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് തനിയ്‌ക്കെതിരെ വധശ്രമം ഉണ്ടാവുമെന്ന് പുടിന്‍ ഭയന്നിരുന്നതായാണ് ഡെയ്‌ലി ബീസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൗത്ത് കരോലിന സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പുടിനെ വധിക്കാന്‍ ആഹ്വാനം ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. പുടിനെ വധിക്കുന്നത് റഷ്യയ്ക്കും ലോകത്തിനും വലിയ ഗുണം ചെയ്യുമെന്നും റഷ്യയ്ക്കാര്‍ ആരെങ്കിലും തന്നെ ഇതിന് മുന്നോട്ട് വരണമെന്നുമായിരുന്നു ഗ്രഹാം പറഞ്ഞത്.

റഷ്യയില്‍ വിഷം കൊടുത്തുള്ള കൊലപാതകം പുതിയ കഥയല്ല. സര്‍ക്കാരിന്റെ നയങ്ങളെ നിരന്തരം വിമര്‍ശിച്ചിരുന്ന അലെക്‌സെ നവാല്‍നി എന്നയാള്‍ 2020 ഓഗസ്റ്റില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ചിരുന്നു. ഇയാളുടെ കൊലപാതകത്തിന് ഉത്തരവിട്ടത് പുടിനാണെന്നാണ് പറയപ്പെടുന്നത്.