എലിസബത്ത് രാജ്ഞിയ്ക്ക് സെപ്റ്റംബർ 19 ാം തീയതി ബ്രിട്ടൻ അന്ത്യയാത്രാമൊഴിയേകും. അവസാന ചടങ്ങുകൾ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വച്ചായിരിക്കും നടക്കുക. രാജ്ഞിയുടെ ജീവിതത്തിൻറെ പ്രധാന സംഭവങ്ങൾക്ക് എല്ലാം സാക്ഷ്യം വഹിച്ചതെന്ന പ്രത്യേകത വെസ്റ്റ്മിൻസ്റ്റർ ആബേ ചർച്ചിനുണ്ട് . ഇവിടെ വച്ചായിരുന്നു രാജ്ഞിയുടെ വിവാഹവും കിരീടാധാരണവും നടന്നത്.

രാജ്ഞിയുടെ മരണത്തെ തുടർന്ന് വില്യമിനും ഹാരിയ്ക്കും ഇടയിൽ നിലനിന്നിരുന്ന അകൽച്ചയുടെ മഞ്ഞുരുകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. തൻറെ മക്കളുടെ ഇടയിലെ പ്രശ്നങ്ങൾ തീർക്കാൻ ചാൾസ് മൂന്നാമൻ രാജാവ് മുൻകൈയെടുത്തതായാണ് സൂചന. വില്യമും ഹാരിയും ഭാര്യമാരായ കേറ്റിനും മേഗനുമൊപ്പം സംയുക്തമായി ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ ജനങ്ങളുമായി സംവേദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

ബ്രിട്ടൻ രാജ്ഞിയ്ക്ക് അന്ത്യയാത്രാമൊഴിയേകുന്ന സെപ്റ്റംബർ 19 രാജ്യത്ത് ബാങ്ക് ഹോളിഡേ ആയിരിക്കുമെന്ന് ചാൾസ് മൂന്നാമൻ രാജാവ്‌ പ്രഖ്യാപിച്ചു. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ആദരസൂചകമായി ഒട്ടേറെ മലയാളി അസോസിയേഷനുകൾ തങ്ങളുടെ ഓണാഘോഷ പരിപാടികൾ മാറ്റിവെച്ചതായി അറിയിച്ചു. ഇന്നലെ നടക്കാനിരുന്ന ഓണാഘോഷവും ശ്രീനാരായണഗുരു ജയന്തി ആഘോഷവും രാജ്ഞിയോടുള്ള ആദരസൂചകമായി മാറ്റിവെച്ചതായി എസ്എൻഡിപി കേംബ്രിഡ്ജ് യൂണിറ്റ് അറിയിച്ചിരുന്നു. ഇന്ന് നടത്താനിരുന്ന ഓണാഘോഷവും മാറ്റിവെച്ചു കഴിഞ്ഞു. കൂടുതൽ മലയാളി അസോസിയേഷനുകൾ ദുഃഖാചരണത്തിന്റെ സമയത്തെ ആഘോഷങ്ങൾ മാറ്റിവയ്ക്കാനുള്ള ഒരുക്കത്തിലാണ്.