നയന്‍താരയെ പൊതുവേദിയില്‍ വീണ്ടും അപമാനിച്ച് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ രാധ രവി. രണ്ട് വര്‍ഷം മുമ്പ് നയന്‍താര സിനിമാ പ്രൊമോഷന്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് രാധ രവി താരത്തെ അപമാനിച്ചത് വാര്‍ത്തയായിരുന്നു. അന്ന് തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും നയന്‍താരയെ കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല എന്നുമാണ് രാധ രവി പറഞ്ഞത്.

രാഷ്ട്രീയ പാര്‍ട്ടിയുടെ വേദിയില്‍ വെച്ചാണ് ഇത്തവണ രാധ രവി നയന്‍താരയെ അപമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി പാര്‍ട്ടി സംഘടിപ്പിച്ച വേദിയില്‍ സംസാരിക്കവെയാണ് രാധ രവി നയന്‍താരയെ കുറിച്ച് മോശമായി സംസാരിച്ചത്. മറ്റൊരു പാര്‍ട്ടിയിലെ അംഗമായിരുന്ന താന്‍ എന്തുകൊണ്ട് ആ പാര്‍ട്ടി വിട്ടത് എന്നതിനെ കുറിച്ചാണ് രാധ രവി സംസാരിച്ചത്.

”നയന്‍താരയെ കുറിച്ച് ഞാന്‍ മോശമായി സംസാരിച്ചുവെന്നും, സ്ത്രീകളെ കുറിച്ച് മോശമായി സംസാരിച്ച ഞാന്‍ പാര്‍ട്ടിയില്‍ തുടരാന്‍ യോഗ്യനല്ല എന്നും അവര്‍ പറഞ്ഞു. നിങ്ങളാരാണ് എന്നെ പുറത്താക്കാന്‍, ഞാന്‍ തന്നെ പുറത്ത് പോകുകയാണ്. നയന്‍താര നിങ്ങളുടെ പാര്‍ട്ടിയില്‍ ആരാണ്. ഉദയനിധിയുമായി നയന്‍താരയ്ക്ക് സ്വകാര്യബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കെന്താണ്?” എന്നാണ് രാധ രവി പ്രസംഗത്തിനിടെ പറഞ്ഞത്.

2019ല്‍ തന്നെ കുറിച്ച് മോശമായി സംസാരിച്ചപ്പോള്‍ അവര്‍ക്കും ജന്മം നല്‍കിയത് ഒരു സ്ത്രീ ആണെന്ന് ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നു എന്നാണ് നയന്‍താര പറഞ്ഞത്. ഇന്‍ഡസ്ട്രിയില്‍ അപ്രസക്തമാകുമ്പോള്‍ തരംതാഴ്ന്ന രീതിയിലൂടെ വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുന്നത് വിലകുറഞ്ഞ പരിപാടിയാണെന്നും അന്ന് നയന്‍താര പറഞ്ഞിരുന്നു.