നീട്ടിവളർത്തിയ താടിയും മുടിയും മുറിച്ചുമാറ്റി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുതിയ ലുക്കിൽ. ലണ്ടനിലെ കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രാഹുൽ ലുക്ക് മാറ്റിയത്.

കന്യാകുമാരിയിൽനിന്നു ഭാരത് ജോഡോ യാത്ര ആരംഭിച്ച ശേഷമാണ് രാഹുൽ താടിയും മുടിയും മുറിക്കുന്നത് ഒഴിവാക്കിയത്. യാത്രയ്ക്കിടയിൽ ദിവസവും ഷേവ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും സമയക്കുറവുമായിരുന്നു പ്രശ്നം. ഭാരത് ജോഡോ തുടങ്ങുന്നതിന് മുൻപുവരെ ക്ലീൻ ഷേവ് ചെയ്തിരുന്നു. എന്നാൽ പുതിയ ലുക്കിൽ ക്ലീൻ ഷേവിന് പകരം താടിയും മുടിയും വെട്ടിയൊതുക്കുകയാണ് ചെയ്തത്. വെള്ള ടീഷർട്ടിന് പകരം സ്യൂട്ടും ടൈയ്യും ധരിച്ചിട്ടുണ്ട്.

കേംബ്രിജ് ജഡ്ജ് ബിസിനസ് സ്കൂളിൽ പ്രഭാഷണം നടത്താനാണ് അദ്ദേഹം എത്തിയത്. ബിഗ് ഡേറ്റ ആൻഡ് ഡെമോക്രസി എന്ന വിഷയത്തിൽ രാഹുൽ പ്രഭാഷണം നടത്തുമെന്ന് നേരത്തേ കേംബ്രിജ് യൂണിവേഴ്സിറ്റി അറിയിച്ചിരുന്നു. ഇന്ത്യാ–ചൈന ബന്ധവും ആഗോള ജനാധിപത്യവും എന്നീ വിഷയത്തിലും പ്രഭാഷണം നടത്തുമെന്ന് പിന്നീട് അറിയിച്ചു.

2022 സെപ്റ്റംബർ 7ന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര 4,080 കിലോമീറ്റർ പിന്നിട്ട് കശ്മീരിലാണ് അവസാനിച്ചത്. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ യാത്ര കടന്നുപോയി. യാത്ര അവസാനിച്ചിട്ടും താടിയുംമുടിയും മുറിക്കാൻ രാഹുൽ തയാറായിരുന്നില്ല. പാർലമെന്റിലും കഴിഞ്ഞ ദിവസങ്ങളിൽ റായ്പുരില്‍ നടന്ന പ്ലീനറി സമ്മേളനത്തിലും രാഹുൽ ‘ജോഡോ താടിയിലാണ്’ എത്തിയത്.