‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്… എന്നാണല്ലോ. അപ്പോൾ ഇനി ‘റൈറ്റ്’ തന്നെയാണ്. അതാണ് മുന്നോട്ടുള്ള പോക്കിന് നല്ലത്..’ ആവേശത്തോടെ രമേഷ് പിഷാരടിയുടെ പ്രസംഗം. നിറഞ്ഞ കയ്യടിയോടെയാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഓരോ വാക്കും സ്വീകരിച്ചത്. ഉമ്മൻ ചാണ്ടിയുടെ ശബ്ദവും പ്രവർത്തകരുടെ ആവശ്യപ്രകാരം പിഷാരടി വേദിയിൽ അവതരിപ്പിച്ചു. ഇത്രയും ചിരിച്ച മുഖമുള്ള ഏതൊരാൾക്കും ഭയമില്ലാതെ കടന്നുവന്ന് സംസാരിക്കാൻ കഴിയുന്ന നേതാക്കളുള്ള പാർട്ടി യുഡിഎഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാള സിനിമാലോകത്തെ പലരും കോൺഗ്രസ് അനുഭാവികളാണെന്നും പലരും പറയുന്നില്ല എന്നുമാത്രമേ ഉള്ളൂവെന്നും ഇടവേള ബാബു പറഞ്ഞു. അവരും ഉടൻ തന്നെ പറയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസിനായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണു രമേഷ് പിഷാരടിയുമെത്തുന്നത്. കോണ്‍ഗ്രസ് യുവനേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണു തീരുമാനം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രമേഷ് പിഷാരടി ചര്‍ച്ച നടത്തി.

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ കൂടുതല്‍ ചലച്ചിത്രതാരങ്ങള്‍ കോണ്‍ഗ്രസിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ മേജര്‍ രവിയും ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തിരുന്നു.

ചലച്ചിത്ര താരം ധര്‍മ്മജന്റെ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക് വരുന്നത് നല്ലകാര്യമാണെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും നടന്‍ ധര്‍മ്മജന്‍ പ്രതികരിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ നഗരസഭയിലേയ്ക്കു മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോയ്‌സ് മേരിക്ക് ആശംസയുമായി രമേഷ് പിഷാരടി എത്തിയിരുന്നു.