കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെയും അമ്മയെയും പ്രതി കൊന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതി ഇരയെയും അമ്മയെയും ട്രാക്റ്റര്‍ കയറ്റി കൊല്ലുകയായിരുന്നു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ അമാപൂരിലാണ് സംഭവം.

പെണ്‍കുട്ടിയും അമ്മയും ചന്തയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങവേയാണ് കൊല നടന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കാസ്ഗഞ്ച് പോലീസ് സൂപ്രണ്ട് പറഞ്ഞു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് യാഷ് വീറിന്റെ പിതാവ് മഹാവീര്‍ രാജ്പുത്തിനെ കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മാവനെയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്താണ് യാഷ് വീര്‍ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് പെണ്‍കുട്ടിയും അമ്മയും പോലീസില്‍ പരാതി നല്‍കിയത്. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജയിലിലായിരുന്ന യാഷ് വീറിന് അടുത്ത ദിവസമാണ് ജാമ്യം ലഭിച്ചത്. പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യാഷ് വീര്‍ എന്നയാളെ അറസ്റ്റ് ചെയ്യുകയും കൊലപാതകകേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.