ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ മേർസിസൈഡിലെ ജനങ്ങൾ എലികളെ ഭയന്ന് വീടിന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലാണ്. സ്വന്തം വീടിന്റെ മുറ്റത്തുള്ള ഗാർഡനിൽ പോലും ഇരിക്കുവാൻ ഭയമാണെന്ന് ജനങ്ങൾ പറയുന്നു. സ്ട്രീറ്റുകളിലും വീടുകളിലുമുള്ള എലികളുടെ അമിത വർദ്ധന തടയുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നോസ്‌ലിയിലുള്ള പേജ് മോസിലെ ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഗവൺമെന്റ് ഫണ്ടുകളുടെ അഭാവം മൂലം സാധാരണക്കാരിൽ നിന്ന് പെസ്റ്റ് കണ്ട്രോൾ സർവീസുകൾക്കായുള്ള ചാർജ്ജുകൾ ഈടാക്കേണ്ട സാഹചര്യം ആണ് ഉള്ളതെന്ന് ലോക്കൽ കൗൺസിൽ വ്യക്തമാക്കി. എലികളുടെ അമിത വർധന തടയുവാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗമനമില്ലെന്ന് കൗൺസിൽ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. എലികളുടെ വലിപ്പമാണ് തന്നെ ഭയപ്പെടുത്തുന്നതെന്ന് ജനങ്ങളിൽ ഒരാൾ വ്യക്തമാക്കി. പൂച്ചയുടെ അത്രയും തന്നെ വലിപ്പമുള്ള എലികളാണ് തങ്ങളുടെ ചുറ്റും ഉള്ളതെന്ന് ജനങ്ങൾ പറഞ്ഞു.


വീടുകളുടെ വാതിലുകൾ ഒന്നുംതന്നെ തുറന്നിടാൻ പറ്റാത്ത സാഹചര്യമാണ്. അതോടൊപ്പം തന്നെ വീടിന് പുറത്തിറങ്ങി ഇരിക്കുവാൻ പോലും സാധിക്കുന്നില്ലെന്ന് ജനങ്ങൾ പരാതി പറയുന്നു. കൗൺസിലിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണമെന്ന ആവശ്യം ജനങ്ങളുടെ ഭാഗത്തുനിന്നും ശക്തമാണ്. ഇതോടൊപ്പം തന്നെ ജനങ്ങൾ തങ്ങളുടെ ഗാർഡനും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച ഇനിമുതൽ പരിശോധനകളും ഉണ്ടാകുമെന്ന് കൗൺസിൽ അറിയിച്ചിട്ടുണ്ട്. കൗൺസിലിന്റെ അറിയിപ്പ് ഉണ്ടായിട്ടും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാത്ത ജനങ്ങൾ ഇനിയും ഉണ്ടെന്ന് നോസ്‌ലി കൗൺസിൽ വക്താവ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് തങ്ങൾക്ക് യാതൊരുവിധ ഫണ്ടുകളും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.