അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ യുവ സംവിധായിക കുഞ്ഞില മാസ്സിലാമണിയുടെ സിനിമ ഒഴിവാക്കിയ വിവാദങ്ങള്‍ക്കിടെ കുഞ്ഞിലക്കെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് രംഗത്ത്.

കുഞ്ഞില മാസ്സിലാമണിയുടെ അറസ്റ്റില്‍ ചലച്ചിത്ര അക്കാദമിക്ക് പങ്കില്ലെന്ന്
രഞ്ജിത്ത് പറഞ്ഞു. ചെറുകിട നാടകം കൊണ്ട് മേളയുടെ മികവ് കുറയ്ക്കാനാവില്ലെന്ന് രഞ്ജിത്ത് വിമര്‍ശിച്ചു. കുഞ്ഞിലയുടേത് ‘വികൃതി’യെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പരിഹസിച്ചു.

കുഞ്ഞിലയുടെ സിനിമ അസംഘടിതര്‍ പ്രദര്‍ശിപ്പിക്കാത്തതില്‍ ചലച്ചിത്ര അക്കാദമിയുടെ വിശദീകരണത്തില്‍ കുഞ്ഞില പ്രതികരിച്ചിരുന്നു. ഒ.ടി.ടി റിലീസ് ചിത്രങ്ങള്‍ രാജ്യാന്തര വനിതാ ചലച്ചിത്രോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നാണ് അക്കാദമി പറയുന്നത്.

അങ്ങനെയെങ്കില്‍ സുധ കൊങ്ങര പ്രസാദിന്റെ ‘സൂരരൈ പോട്ര്’ അടക്കമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് എങ്ങനെയെന്ന് മാസിലാമണി ചോദിച്ചിരുന്നു.

കുഞ്ഞില മാസിലാമണിയുടെ സിനിമ ഒഴിവാക്കിയത് പുതിയ സിനിമകള്‍ക്ക് അവസരം നല്‍കാനെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയി പ്രതികരിച്ചിരുന്നു. ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.

കുഞ്ഞിലയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. എന്നാല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമയായ അസംഘടിതര്‍ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കില്ല വിധു വിന്‍സെന്റിന്റെ പ്രതിഷേധത്തെ മാനിക്കുന്നുവെന്ന് അജോയി കൂട്ടിച്ചേര്‍ത്തു.