തൃശൂര്‍: ദിലീപിന്റെ ഉടമസ്ഥതയില്‍ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ഡി സിനിമാസിനു വേണ്ടി ഭൂി കയ്യേറിയെന്ന പരാതിയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ വീഴ്ച വരുത്തിയെന്ന് സൂചന. പരാതി ന്ല്‍കിയവര്‍ കളക്ടറെ ആറ് തവണ കണ്ടിട്ടും ഫലമൊന്നുമുണ്ടായില്ലെന്നാണ് വിവരം. കേസില്‍ അന്വേഷണം നടത്തണമെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും രണ്ടു വര്‍ഷമായി തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും രേഖകള്‍ പറയുന്നു.

സര്‍ക്കാര്‍ രേഖകളില്‍ മിച്ച ഭൂമിയായി ഉള്‍പ്പെടുത്തിയ സ്ഥലത്താണ് തീയേറ്റര്‍ പണിതതെന്ന് ആരോപണമുണ്ടായിരുന്നു. കൈയേറ്റഭൂമിയിലാണോ തീയേറ്റര്‍ സ്ഥിതി ചെയ്യുന്നതെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ അന്വേഷണത്തിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.

ഇപ്പോള്‍ ദിലീപ് അറസ്റ്റിലായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കൊച്ചി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന ഭൂമി ഊട്ടുപുരപറമ്പ് എന്ന പേരില്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെട്ടതാണെന്ന് പരാതിക്കാരനായ അഭിഭാഷകന്‍ കെസി സന്തോഷ് ആരോപിക്കുന്നു. റവന്യു മന്ത്രിയുടെ ഓഫീസ് ആണ് ജില്ലാ കളക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.