ഇരുചക്രവാഹനം ലോറിയുടെ അടിയില്‍പ്പെട്ട് യുവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കോട്ടപ്പുറം പാലത്തിനടുത്തായിരുന്നു അപകടം. കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്പില്‍ അബ്ദുല്‍ കരീമിന്റെ മകന്‍ മുഹമ്മദ് ഷാന്‍ എന്ന ഷാനു , ഭാര്യ ഹസീന എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് 5.45 മണിയോടെ കോട്ടപ്പുറം വി.പി.തുരുത്തിലായിരുന്നു അപകടം. സൗദിയിലായിരുന്ന മുപ്പതുവയസ്സുകാരന്‍ ഷാനു അഞ്ച് ദിവസം മുന്‍പാണ് അവധിയില്‍ നാട്ടിലെത്തിയത്. സമ്പര്‍ക്ക വിലക്കില്‍ കഴിയുകയായിരുന്ന ഷാനുവിന്റെ കോവിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയി.

തുടര്‍ന്ന് ഭാര്യയുമൊത്ത് എര്‍ണാകുളം ലിസി ആശുപത്രിയില്‍ പോയി തിരികെ വരുന്നതിനിടയിലാണ് അപകടമുണ്ടായത്. കോവിഡ് പിടിപ്പെട്ട ഹസീന രണ്ടാഴ്ച മുന്‍പാണ് സുഖം പ്രാപിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്ക് ലോറിയുടെ അടിയില്‍പ്പെടുകയായിരുന്നു.

രണ്ട് പേരും തല്‍ക്ഷണം മരിച്ചു. കൊടുങ്ങല്ലൂര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.