കണ്ണൂര്‍: പാപ്പിനിശേരി അരോളിയില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. അരോളി ആസാദ് നഗര്‍ കോളനിയിലെ പാറക്കോത്ത് വളപ്പില്‍ സുജിത് (27) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജനാര്‍ദനനന്‍, മാതാവ് സുലോചന, സഹോദരന്‍ ജയേഷ് എന്നിവര്‍ക്കും വീടുകയറിയുള്ള ആക്രമണത്തില്‍ പരുക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇരുപതോളം വരുന്ന സംഘം അര്‍ധരാത്രി വീട്ടിലേക്ക് ഇരച്ചു കയറി സുജിത്തിനെ പുറത്തേക്ക് വലിച്ചിറക്കി അടിച്ചും വെട്ടിയും അവശനാക്കുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ ഓടി മറഞ്ഞു. സുജിത്തിനെ ഉടന്‍ കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സുജിത് പെയിന്റിങ് തൊഴിലാളിയാണ്.

രാത്രിയിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് അരോളിയിലും പരിസരങ്ങളിലും രണ്ടു വീടുകള്‍ക്കു നേരെ ആക്രമണം ഉണ്ടായി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. വേണുഗോപാലന്‍, ഇ. ബാലചന്ദ്രന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. വീടാക്രമണവുമായി ബന്ധപ്പെട്ട് രണ്ടു ബിജെപി പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്