ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുക്രൈന് കൂടുതൽ ആയുധ സഹായം നൽകുന്ന രാജ്യങ്ങൾക്ക് കനത്ത മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. യുക്രൈന് ആണവ സഹായം നൽകുന്നതിലൂടെ രാജ്യങ്ങൾ സ്വന്തം കുഴി തോണ്ടുകയാണെന്നും അത് വലിയൊരു ആഗോള ദുരന്തത്തിൽ ചെന്ന് അവസാനിക്കാനാണ് സാധ്യതയെന്നുമാണ് റഷ്യൻ പാർലമെന്റ് ഉദ്യോഗസ്ഥർ പറഞ്ഞത്.

വാഹനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ വെള്ളിയാഴ്ച രാജ്യത്തിന് കോടിക്കണക്കിന് സൈനിക സഹായം വാഗ്ദാനം ചെയ്ത് പലരും രംഗത്ത് വന്നതിനെ തുടർന്നാണ് സന്ദേശം. കീവിലേക്ക് കൂടുതൽ ആയുധങ്ങൾ എത്തിചേരുന്നത് ലോകത്തിന്റെ നാശത്തിന് കാരണമാകുമെന്ന് സ്റ്റേറ്റ് ഡുമ ചെയർമാൻ വ്യാസെസ്ലാവ് വോലോഡിൻ പറഞ്ഞു. ഉക്രൈയ്‌നിന് ആയുധങ്ങൾ നൽകുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ജർമ്മനി. നിരവധി ആയുധങ്ങളും യൂണിറ്റുകളുമാണ് ഇതിനോടകം തന്നെ ജർമ്മനി യുക്രൈയിനിൽ എത്തിച്ചു നൽകിയത്.

അതേസമയം, യുക്രൈനുമായുള്ള ബന്ധത്തിൽ ജാഗ്രത പുലർത്തിയാണ് ബെർലിൻ മുൻപോട്ട് പോകുന്നത്. അപ്രതീക്ഷിതമായി ഒന്നും തന്നെ സംഭവിക്കില്ലെങ്കിലും, ചരിത്രപരമായി പല പ്രശ്നങ്ങളും നിലനിന്നിരുന്നതിനെ തുടർന്നാണിത്. യുക്രൈയ്നിലേക്ക് ലെക്ലർക്ക് യുദ്ധ ടാങ്കുകൾ അയക്കുന്നു എന്നുള്ള ആരോപണം തള്ളികളയുന്നില്ലെന്നും, അതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രതിരോധ മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. യുക്രൈനു കൂടുതൽ ആയുധങ്ങൾ നൽകണമെന്ന് വാദിക്കുന്നവരിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഉണ്ട്. ഞായറാഴ്ച അദ്ദേഹം സന്ദർശനം നടത്തിയതും ഈ വാദത്തെ ബലപ്പെടുത്തുന്നു.