‘ഞങ്ങളുടെ പൊന്നുമോളെ ദൈവം കൊണ്ടുപോയി. ഞങ്ങൾക്കൊരു കുഞ്ഞു വേണം. സർക്കാരും നിയമവുമൊക്കെ ആ ആഗ്രഹത്തിനു എതിരായി നിന്നാൽ നീതി തേടി ഞങ്ങൾ എങ്ങോട്ടു പോകും?” ഇത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിനു പിന്നാലെ മകൾ മരിച്ച ദുഃഖം മാറാതെ സാബു തോമസ് എന്ന അച്ഛനും ജീൻ ജോർജ് എന്ന അമ്മയും പറയുന്നു. പൊന്നുമോളുടെ ചിത്രത്തിനുമുന്നിൽനിന്നാണ് അവർ തങ്ങളുടെ സങ്കടം പറഞ്ഞത്.

പത്തനംതിട്ട സ്വദേശികളായ സാബു തോമസും (53) ജീൻ ജോർജുമാണ് (48) വാടക ഗർഭപാത്രത്തിലൂടെ വീണ്ടുമൊരു അച്ഛനും അമ്മയും ആകാൻ ആഗ്രഹിക്കുന്നത്. ഇവരുടെ മകൾ നോവ സാബു(20)വാണ് ഓഗസ്റ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചതിനു പിന്നാലെ മരണപ്പെട്ടത്. തലച്ചോറിൽ രക്തസ്രാവമുണ്ടായതാണ് മരണത്തിലേയ്ക്ക് കാരണമായത്. വാക്‌സിൻ സ്വീകരിച്ചതിന്റെ പാർശ്വഫലമാണ് നോവയുടെ മരണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അന്വേഷണ റിപ്പോർട്ട് നേരത്തെ നൽകിയിരുന്നു.

രക്താർബുദം ബാധിച്ചതിനാൽ ജീനിനു ഇനിയൊരു ഗർഭധാരണം സാധ്യമാകില്ലെന്നു ഡോക്ടർമാർ അറിയിച്ചതോടെയാണ് വാടക ഗർഭപാത്രത്തിനായി അന്വേഷിച്ചത്. അതിനായി എറണാകുളം ചേരാനല്ലൂരിലെ സൈമർ ആശുപത്രിയിൽ എത്തിയപ്പോഴാണു വാടക ഗർഭധാരണത്തിനുള്ള പുതിയ നിയമത്തെക്കുറിച്ച് അറിയുന്നത്. അതനുസരിച്ചു സാമ്പത്തിക നേട്ടമില്ലാതെ സ്വയം തയ്യാറായി വരുന്ന ഒരു സ്ത്രീക്കു മാത്രമേ വാടകയ്ക്കു ഗർഭപാത്രം നൽകാൻ കഴിയൂ.

വാടകഗർഭപാത്രത്തിലൂടെ മാതാപിതാക്കളാകാൻ ശ്രമിക്കുന്ന പുരുഷന്റെ പരമാവധി പ്രായം 55-ഉം സ്ത്രീയുടേത് 50-ഉം ആയി പുനർനിശ്ചയിച്ചിട്ടുണ്ട്. മെഡിക്കൽ ബോർഡു രൂപവത്കരണം പോലെയുള്ള പല നടപടികളും ആവശ്യമായതിനാൽ നിയമം പ്രാബല്യത്തിലാകാൻ വൈകുമെന്നും അതുവരെ സാധ്യമാകില്ലെന്നും ഡോ. പരശുറാം ഗോപിനാഥ് അറിയിച്ചു. ഇതോടെ നിരാശരായിരിക്കുകയാണ് ഇവർ. നിയമം വരാൻ കാലതാമസമെടുത്താൽ തങ്ങളുടെ പ്രായം കഴിഞ്ഞുപോകുമെന്ന ആശങ്കയിലാണ് സാബുവും ജീനും.