ഉണ്ണികൃഷ്ണൻ ബാലൻ

ത്രിപുരയില്‍ സിപിഎം പാർട്ടി ഓഫീസുകൾക്കും പാർട്ടി പ്രവർത്തകരുടെ വീടുകൾക്കും നേരെ, ബിജെപി ക്രിമിനലുകൾ നടത്തുന്ന ഭീകരമായ ആക്രമണത്തിൽ ഇടതു പക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ ശക്തമായ പ്രതിഷേധമറിയിച്ചു. പ്രവര്‍ത്തന സ്വാതന്ത്ര്യത്തേയും ജനാധിപത്യ അവകാശങ്ങളേയും നിഷേധിക്കുന്ന മനുഷ്യത്വഹീനമായ നടപടി ആണ് ത്രിപുരയിൽ ബിജെപി നടത്തുന്നത് . മറ്റു പാർട്ടികളെയും ജനാധിപത്യ പ്രസ്ഥാനങ്ങളേയും മാധ്യമങ്ങളേയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത കടുത്ത ഫാസിസ്റ്റ്‌ ആക്രമണം!ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ എല്ലാവരും ഒറ്റകെട്ടായി ശബ്ദമുയർത്തണം. ത്രിപുരയിൽ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ തുടങ്ങിയതാണ്‌ സിപിഐ എമ്മിനെതിരായ കിരാതമായ ആക്രമണം. പാർട്ടിയുടെ മുഖപത്രമായ ദേശര്‍കഥയ്‌ക്കെതിരെ നിരന്തരം ആക്രമണമുണ്ടായി.

മുന്‍മുഖ്യമന്ത്രി സഖാവ് മണിക്‌ സര്‍ക്കാരിന്റെ പരിപാടികളും പതിവായി അക്രമിക്കപ്പെട്ടു. പാര്‍ട്ടി ഓഫീസുകള്‍ക്കും വാഹനങ്ങള്‍ക്കും വ്യാപകമായി തീയിട്ടു. നൂറുകണക്കിന്‌ സിപിഐഎം പ്രവര്‍ത്തകര്‍ക്കാണ്‌ കഴിഞ്ഞ ദിവസം പരിക്കേറ്റത്‌. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരമുണ്ടായിട്ടും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ അവര്‍ക്ക്‌ കൊടുത്ത വാഗ്‌ദാനങ്ങള്‍ പാലിക്കാനോ ബിജെപി സര്‍ക്കാരിന്‌ കഴിയുന്നില്ല. ഈ ഘട്ടത്തില്‍ ബിജെപിയെ തുറന്നു കാണിച്ചും ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയും സിപിഐഎം നടത്തുന്ന പ്രക്ഷോഭ പരിപാടികളെ ചോരയിൽ മുക്കി കൊല്ലാനാണ്‌ ബിജെപി ശ്രമം. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഒത്താശയോടെ ആണ് ഈ അക്രമ പരമ്പരകൾ അരങ്ങേറുന്നത് . വിലക്ക് വാങ്ങാൻ കഴിയാത്ത രാഷ്ട്രീയത്തെ അക്രമത്തിലൂടെ ഇല്ലായ്മ ചെയ്യാനുള്ള ആർ എസ്‌ എസ്‌ ,ബിജെപി നീക്കം രാജ്യത്തിന്റെ ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് . ഇതിനെതിരെ സമൂഹത്തിന്റെ എല്ലാ കോണുകളിൽനിന്നും പ്രതിഷേധം ഉയരണമെന്നും സമീക്ഷ യുകെ നാഷണൽ കമ്മിറ്റിക്കുവേണ്ടി സഖാവ് ദിനേശ് വെള്ളാപ്പള്ളി പ്രതികരിച്ചു .