ഉണ്ണികൃഷ്ണൻ ബാലൻ

ലണ്ടൻ : കേരളത്തെ മുഴുവൻ കണ്ണീരിൽ മുക്കിയ വിസ്മയ കേസിന്റെ വിധിയിൽ സമീക്ഷ യുകെ സർവ്വാത്മനാ സ്വാഗതം ചെയ്തു. 2021 ജൂൺ 21 ന് നിലമേൽ സ്വദേശിയും ബി.എ.എം.എസ് മെഡിക്കൽ വിദ്യാർത്ഥിനിയുമായ വിസ്മയയെ സ്ത്രീധന ഗാർഹിക പീഡനത്തെ തുടർന്ന് കൊല്ലം പോരുവഴിയിലെ ഭർത്തൃഗൃഹത്തിൽ ഉണ്ടായ ആത്മഹത്യയാണ് കേസിന് ആസ്പദമാക്കിയ സംഭവം. 2020 മെയ് 30 ന് ആയിരിന്നു വിസ്മയയും അസി: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺകുമാറുമായുള്ള വിവാഹം. വിസ്മയയുടെ മരണത്തിനു തൊട്ടുപിന്നാലെ കിരൺകുമാറെ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു .42 സാക്ഷികൾ, 102സാക്ഷിമൊഴികൾ, 118 രേഖകൾ, 500 ഡിജിറ്റൽ തെളിവുകൾ, 12 തൊണ്ടി മുതലുകൾ എല്ലാം തന്നെ കോടതി തെളിവായി സ്വീകരിച്ചു .വെറും 80 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിക്കാൻ അന്വേഷക സംഘത്തിന് കഴിഞ്ഞു. 4 മാസം നീണ്ടു നിന്ന വിചാരണക്കുശേഷം വിസ്മയ മരിച്ചിട്ട് കേവലം11 മാസവും 2 ദിവസവും പൂർത്തിയാകുമ്പോൾ 507 പേജുള്ള വിധിയിലൂടെ കൊല്ലം ഒന്നാം ക്ലാസ്സ് അഡീഷണൽ സെഷൻസ് കോടതി പ്രതിക്ക് 10 വർഷം തടവും 12ലക്ഷം 5000 രൂപ പിഴയും അടക്കണമെന്ന മാതൃകാപരമായ ശിക്ഷ യാണ് പ്രതിക്ക് നൽകിയത് .

ഈ വിധിയിലൂടെ ഇച്‌ഛാശക്തിയും അർപ്പണബോധവും , നിശ്ചയദാർഢ്യവുമുള്ള കേരള സർക്കാറിന്റെ സ്ത്രീധന ഗാർഹിക പീഡനത്തിനെതിരെയുള്ള സമാനതകൾ ഇല്ലാത്ത പോരാട്ടമാണെന്നും സ്ത്രീ പക്ഷത്താണെന്നും ഇതിനകം തെളിയിച്ചു. ശാസ്ത്രീയ തെളിവുകളുടെ സമാഹരണം ഒരു വെല്ലുവിളിയായി ഏറ്റെടുത്ത IG ഹർഷിത അട്ടല്ലൂർ, സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി മോഹൻ കുമാർ , ഡിവൈഎസ്പി പി രാജ് കുമാർ എന്നിവരുടെ അർപ്പണ ബോധത്തോടെയുള്ള അധ്വാനം ഈ വിധിക്ക് മൂർച്ച കൂട്ടി. ഈ വിധി പ്രതിക്കെതിരെ മാത്രമല്ല സ്ത്രീധന ഗാർഹിക പീഡനത്തിനെതിരെയാണെന്ന വിദഗ്ധരുടെ അഭിപ്രായം വളരെ ശ്രദ്ധേയമാണ് .

സ്ത്രീ പക്ഷത്തിന്റെ ഒരു രക്തസാക്ഷി കൂടിയായ വിസ്മയയുടെ നീണ്ട രോദനങ്ങൾ വിചാരണക്കിടയിൽ കോടതിയിൽമുഴങ്ങി കേൾക്കുമ്പോൾ അതിന്റെ അലയൊലികൾകേരള ജനതയുടെ ഹൃദയങ്ങളിലേക്ക് അഗ്‌നി സ്‌ഫുലിംഗമായി ആഴ്ന്നിറങ്ങി വികസന സൂചി ആരോഹണത്തിൽ ചലിക്കുമ്പോഴും പരിഷ്കൃത കേരളം ലജ് ജിച്ചു തല താഴ്ത്തി പോകുന്നു. ഗാർഹിക സ്ത്രീധനപീഡനത്തിന്റെ അവസാന ഇരയായി വിസ്മയ മാറാൻ നാം ഓരോരുത്തരും പ്രതിജ്‌ഞ ചെയ്യണം. ഇനിയുള്ള കാലം സ്ത്രീ ഒരു ധനമായി കരുതി സ്നേഹിക്കാനും ആദരിക്കാനും നമുക്ക് കഴിയണം. വിസ്മയ -ലോകത്തു നിന്നും വിട വാങ്ങിയത് വിചിത്രമായിട്ടായിരുന്നല്ലോ ? സ്ത്രീ എന്ന ധനത്തെ വാഗ്ദാന വില നൽകി വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്ന വിൽപ്പനച്ചരക്കാക്കുന്ന വീട്ടുകാർ, സ്ത്രീ മനസ്സിന്റെ മഹത്വങ്ങൾക്ക് വില കൽപ്പിക്കാതെ, കുടുംബ സാമ്പത്തികത്തിന്റെ വരവറിയാതെ , ബാധ്യതയിൽ മുങ്ങിത്താഴ്ത്താനുള്ള ആധുനിക നീന്തൽക്കുളങ്ങൾ പെൺമക്കൾക്ക് നൽകുന്നു. പരിണിത ഫലമോ ആയുസ്സ് ആർക്കോ വേണ്ടി നഷ്ടപ്പെടുത്തുക. വിധി രക്ഷിതാക്കൾക്കുള്ള താക്കീതായി മാറുമെന്ന് ഉറപ്പാണ്. നമുക്ക് പെൺമക്കൾക്കായി ഒരുക്കാം മധുരോർമ്മകൾ നിറയുമൊരായുസുള്ള ജീവിതം. അതിന് സ്ത്രീധന വിരുദ്ധ സദസ്സുകളും , പ്രതിജ്‌ഞയും,ബോധവത്ക്കരണവും സംഘടന ഭാവിയിൽ സംഘടിപ്പിക്കുമെന്ന് സമീക്ഷ ആഹ്വാനം ചെയ്തു