ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ നിർബന്ധമായും 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം എന്ന് ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. കളക്ടറുടെ ഈ നിർദ്ദേശം ക്രിസ്തുമസ് അവധിയ്ക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്ക് വൻ തിരിച്ചടിയാകുമെന്ന അഭിപ്രായവും ശക്തമാണ് . കോവിഡ് അനുബന്ധ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും വേണം. ഇവർ ഒരു കാരണവശാലും ഈ കാലയളവിൽ പൊതുചടങ്ങുകളിൽ പങ്കെടുക്കുകയോ, പൊതുസ്ഥലങ്ങൾ സന്ദർശിക്കുകയോ ചെയ്യരുത്.

ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട ഹൈ റിസ്ക് വിഭാഗത്തിൽപെട്ട രാജ്യങ്ങളിൽ നിന്ന് എത്തുന്ന എല്ലാവരെയും എയർപോർട്ടിൽ വെച്ചുതന്നെ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് വീടുകളിലേക്ക് അയക്കുന്നത്. ഇവർ ഏഴു ദിവസം വീടുകളിൽ പൊതു സമ്പർക്കം ഒഴിവാക്കി ക്വാറന്റൈനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും കോവിഡ് പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആയാലും ഇവർ 7 ദിവസം കൂടി സ്വയം നിരീക്ഷണം തുടരണം.

മാർഗനിർദേശങ്ങൾ ലംഘിക്കുന്നത് പൊതുജനാരോഗ്യ നിയമപ്രകാരം കുറ്റകരമാണ്.