ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇൻസുലിന്റെ ഓറൽ ടാബ്ലറ്റ് വികസിപ്പിച്ചെടുത്ത് ഗവേഷകർ. ഇനി സൂചികൾ ഉപയോഗിക്കാതെ തന്നെ ശരീരത്തിലേക്ക് ഇൻസുലിൻ എത്തിക്കാൻ കഴിയും. കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ (യുബിസി) ശാസ്ത്രജ്ഞരാണ് ഒരു വ്യക്തിയുടെ കരളിലേക്ക് മുഴുവനായി എത്തുന്ന തരത്തിലുള്ള ഗുളിക വിസിച്ചെടുത്തത്. നേരത്തെ ഓറൽ ഇൻസുലിൻ ടാബ്ലറ്റുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ഇൻസുലിൻെറ വലിയ ഭാഗം ആമാശയത്തിൽ അവസാനിക്കുന്നതായിരുന്നു ഇതിന് കാരണം. നിലവിൽ പ്രമേഹ രോഗികൾക്ക് തങ്ങളുടെ രോഗം നിയന്ത്രിക്കാനായി ദിവസേന നിരവധി ഡോസ് ഇൻസുലിനാണ് ആവശ്യമായി വരുന്നത്. നിലവിൽ ചെറിയ സൂചികൾ ഉപയോഗിച്ച് ഒന്നിലധികം തവണ കുത്തിവെപ്പ് എടുക്കുന്നത് വഴിയാണ് ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ലഭിക്കുന്നത്. സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻറെ റിപ്പോർട്ടുകൾ പ്രകാരം 37 ദശലക്ഷം അമേരിക്കക്കാർ പ്രമേഹബാധിതരാണ്. പ്രമേഹം മൂലം ഓരോ വർഷവും 10,000 മരണങ്ങളാണ് അമേരിക്കയിൽ ഉണ്ടാകുന്നത്.

ഓരോ ഭക്ഷണത്തിനുമുമ്പും കുത്തിവെക്കേണ്ടതില്ലെന്ന വാർത്ത ഒമ്പത് ദശലക്ഷത്തിലധികം പ്രമേഹരോഗികൾക്ക് ഏറെ ആശ്വാസകരമാണെന്ന് യുബിസിയിലെ ഫുഡ് പ്രോസസിംഗ് അസിസ്റ്റന്റ് പ്രൊഫസറും പഠനത്തിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ ഡോ അനുഭവ് പ്രതാപ് സിംഗ് പറഞ്ഞു. ഒരു മനുഷ്യൻറെ കവിളിന്റെ ആന്തരിക ഉള്ളിലെ പാളിയിലും ചുണ്ടിന്റെ പിൻഭാഗത്തുമായി കാണുന്ന ബക്കൽ മ്യൂക്കോസ എന്ന നേർത്ത മെമ്പറൈൻ ഉപയോഗിച്ചാണ് പുതിയ മരുന്ന് വികസിപ്പിച്ചെടുത്തത്. ഈ മെമ്പറൈൻ മരുന്നിന് ചുറ്റും ഒരു സംരക്ഷിത ലൈനിങ് നൽകുന്നത് വഴി മരുന്ന് ലക്ഷ്യസ്ഥാനത്തേയ്ക്ക് അതായത് കരളിലേയ്ക്ക് മുഴുവനായി എത്താൻ കാരണമാകുന്നു. ഇത് മരുന്നിന്റെ കാര്യക്ഷമത വർധിപ്പിക്കും.

ഇൻസുലിൻ സ്വാഭാവികമായും പാൻക്രിയാസിൽ ആണ് ഉത്പാദിപ്പിക്കപ്പെടുന്നത്, തുടർന്ന് ഇത് കരളിലേക്ക് നീങ്ങുകയും ഇവിടെവച്ച് രക്തത്തിലെ പഞ്ചസാരയുടെ നില പഴയപോലെ ആവുകയും ചെയ്യും. എന്നാൽ ടൈപ്പ് 1 പ്രമേഹം ഉള്ള ഒരാൾക്ക് രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കാൻ ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ ആവുകയില്ല. അതിനാൽ പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായി ടൈപ്പ് 1 ഇൻസുലിൻ ഡോസ് ആവശ്യമാണ്.