സംസ്ഥാനത്ത് പലയിടത്തും രൂക്ഷമായ കടലാക്രമണം. കൊടുങ്ങല്ലൂര്‍ അഴീക്കോട് മുനക്കല്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് യുവതിയെ കാണാതായി. കേരളതീരത്ത് മൂന്നുമീറ്റര്‍ ഉയരത്തില്‍ തിരകളടിക്കാന്‍ സാധ്യതയുണ്ടെന്നും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും സമുദ്രനിരീക്ഷണകേന്ദ്രം അറിയിച്ചു. അതിനിടെ കോഴിക്കോട് ചക്കിട്ടപ്പാറയില്‍ പൂഴിത്തോട് കല്ലുപറമ്പില്‍‌ ചിന്നമ്മ ‌ ഇടിമിന്നലേറ്റു മരിച്ചു.

ഇന്നുച്ചയ്ക്കാണ് മുനക്കല്‍ ബീച്ചില്‍ ശക്തമായ തിരയില്‍ നാലുപേര്‍ അകപ്പെട്ടത്. മൂന്നുപേരെ ലൈഫ് ഗാര്‍ഡ് രക്ഷപെടുത്തിയെങ്കിലും മാള അഷ്ടമിച്ചിറ സ്വദേശി അശ്വിനിയെ കണ്ടെത്താനായില്ല. അശ്വിനിക്കായി തിരച്ചില്‍ തുടരുകയാണ്. കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ മുനക്കല്‍ നടന്നുവന്ന ബീച്ച് ഫെസ്റ്റില്‍ നിര്‍ത്തിവച്ചു. അസാധാരണമായ തിരയില്‍ തിരുവനന്തപുരത്ത് പലയിടത്തും വെളളം കയറി. അഞ്ചുതെങ്ങില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. തിരുവനന്തപുരത്ത് നാല് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്.

ലൈറ്റ് ഹൗസ് തീരത്തെ പ്രത്യേക ഭാഗത്ത് അടിയൊഴുക്കു ശക്തം.ഒരാഴ്ചക്കിടെ തുടർച്ചയായ ദിവസങ്ങളിൽ ലൈഫ് ഗാർഡുകൾ രക്ഷിച്ചത് 15 സഞ്ചാരികളെ.ബീച്ചിന്റെ ഏതാണ്ട് മധ്യ ഭാഗത്തോടടുത്ത സ്ഥാനത്താണ് അപ്രതീക്ഷിത അടിയൊഴുക്കു പെട്ടെന്നുണ്ടാവുന്നതെന്ന് ലൈഫ് ഗാർഡുകൾ. അപായ സൂചനാ കൊടി നാട്ടുകയും സഞ്ചാരികൾക്കു മുന്നറിയിപ്പു നിർദേശങ്ങൾ നൽകുകയും ചെയ്യാറുണ്ടെങ്കിലും ആരും അനുസരിക്കാറില്ലെന്നും ഇവർ പറഞ്ഞു.
ശാന്തമായ കടലിൽ പെട്ടെന്നു വരുന്ന അടിയൊഴുക്കാണ് ഈ ഭാഗത്ത് കുളിക്കുന്ന സഞ്ചാരികളെ ഉള്ളിലേക്കു വലിച്ചെടുക്കുന്നത്. എല്ലാവരെയും രക്ഷിക്കാനായത് ലൈഫ് ഗാർഡുകളുടെ നിതാന്ത ജാഗ്രത കാരണമാണ്.കരയിൽ നിന്നും വളരെ ദൂരെയായവരെ ലൈഫ് ഗാർഡുകൾ സാഹസികമായാണ് രക്ഷിച്ചത്. സർഫ് ക്ലബ് അംഗങ്ങളിൽ ചിലരും രക്ഷാ ദൗത്യത്തിൽ ലൈഫ് ഗാർഡുകളെ സഹായിച്ചു.

തിരയടിയേറ്റു വിദേശവനിതയുടെ കയ്യൊടിഞ്ഞു

കോവളം∙കടൽക്കുളിക്കിടെ തിരയടിയേറ്റു വിദേശ വനിതയുടെ കയ്യൊടിഞ്ഞു.ഇന്നലെ ഉച്ചക്ക് ലൈറ്റ് ഹൗസ് ബീച്ചിനും ഇടക്കല്ല് പാറക്കൂട്ടത്തിനും മധ്യേയുള്ള തീരത്തുണ്ടായ അപകടത്തിൽ അമേരിക്കയിൽ നിന്നുള്ള കരോളി(50)നിന്റെ വലതു കയ്യാണു പൊട്ടിയത്. ഭർത്താവ് ഗ്യാരിറിച്ചാർഡ്സണൊപ്പം കുളിക്കവെ പെട്ടെന്നായിരുന്നു തിരയടിയുണ്ടായതെന്നു ലൈഫ് ഗാർഡുകൾ പറഞ്ഞു.തിരതൂക്കിയെറിയവെ വലതുകൈ തറയിൽ ഇടിച്ചാണു പൊട്ടലെന്നും അവർ പറഞ്ഞു. ടൂറിസം പൊലീസും ലൈഫ് ഗാർഡുകളും ചേർന്നു രക്ഷാപ്രവർത്തനം നടത്തി.108 ആംബുലൻസിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

കൊല്ലം ഇരവിപുരത്ത് കടലാക്രമണത്തില്‍ റോഡ് തകര്‍ന്നതോടെ കൊല്ലം-പരവൂര്‍ തീരദേശപാത അടച്ചു. കുരിശുംമൂട്, ഇരവിപുരം എന്നിവിടങ്ങളിലാണ് റോഡ് തകർന്നത്. കണ്ണൂരിലും ശക്തമായ തിരയില്‍ മുഴുപ്പിലങ്ങാടി ബീച്ച് ഫെസ്റ്റിവലിന്റെ ചുറ്റുവേലി തകര്‍ന്നു. പൊന്നാനിയിലും ശക്തമായ തിരയുണ്ട്. നാളെ രാത്രിവരെ സ്ഥിതി മാറ്റമില്ലാതെ തുടരുമെന്ന് സമുദ്ര നിരീക്ഷണകേന്ദ്രം അറിയിച്ചു. മല്‍സ്യത്തൊഴിലാളികള്‍ക്ക് പുറമെ കടല്‍ത്തീരങ്ങളിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ജാഗ്രത നിര്‍ദേശമുണ്ട്.