സംവിധായകനാകണം എന്ന ചിന്തയൊന്നും തനിക്കില്ലായിരുന്നുവെന്നും, ചെന്നൈയില്‍ പഠിക്കാന്‍ പോയപ്പോള്‍ കൂടെ താമസിച്ചിരുന്ന കൂട്ടുകാരനായ അസോസിയേറ്റ് ഡയറക്ടര്‍ ആണ് തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് എന്നും ലാല്‍ ജോസ്. ഗായിക സിത്താരയുമായി നടത്തിയ അഭിമുഖത്തിലാണ് താന്‍ എങ്ങനെ സഹ സംവിധായകനായി സിനിമയിലേക്ക് എത്തിയെന്ന് ലാല്‍ ജോസ് പറഞ്ഞിരിക്കുന്നത്.

അന്നും ഇന്നും എനിക്ക് എന്തിനോടാണ് താല്‍പര്യമെന്ന് എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പഠിക്കുന്ന സമയത്ത് ആരെങ്കിലും ആഗ്രഹം ചോദിച്ചാല്‍ പോലും ചിലപ്പോള്‍ ഡ്രൈവര്‍, പൊലീസ്, ലൈബ്രേറിയന്‍ തുടങ്ങി വിവിധ ആ?ഗ്രഹങ്ങള്‍ പറയും.

ഡിഗ്രി സമയത്ത് മെഡിക്കല്‍ റെപ്രസന്റേറ്റീവ് അല്ലെങ്കില്‍ ലൈബ്രേറിയന്‍ ആകണം എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ബൈക്കില്‍ കറങ്ങാനാണ് മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആകാന്‍ ആ?ഗ്രഹം തോന്നിയത്. വായന ഇഷ്ടമുള്ള കൊണ്ടാണ് ലൈബ്രേറിയന്‍ ആകാനും ആഗ്രഹിച്ചത് അദ്ദേഹം പറയുന്നു.

ചെന്നൈയില്‍ പഠിക്കാന്‍ പോയപ്പോള്‍ ഞാന്‍ എന്റെ കൂട്ടുകാരനായ അസോസിയേറ്റ് ഡയറക്ടര്‍ക്കൊപ്പമാണ് താമസിച്ചത്. അവരാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. അന്നും സംവിധായകനാകണം എന്ന ചിന്തയൊന്നുമില്ലായിരുന്നു. അവിടുത്തെ ബന്ധം വെച്ച കമല്‍ സാറിന്റെ സഹ സംവിധായകനായി കൂടി. ഒരു സിനിമയില്‍ ഒപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം മാത്രമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്.

പിന്നീട് ഒരു ദിവസം നാല് അസോസിയേറ്റ് ഡയറക്ടര്‍മാര്‍ ഒരുമിച്ച് ആശുപത്രിയിലായി. അന്ന് എനിക്ക് നില്‍ക്കാന്‍ പോലും സമയമില്ലാത്ത തരത്തില്‍ പണികള്‍ ഉണ്ടായിരുന്നു സെറ്റില്‍. അതെല്ലാം ഞാന്‍ കൃത്യമായി ചെയ്യുന്നത് കണ്ടാണ് കമല്‍ സാര്‍ എന്നോട് ഒപ്പം കൂടിക്കോളാന്‍ പറഞ്ഞത്. ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു