ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തുന്നവർക്കെതിരെ നടി ഐശ്വര്യ ഭാസ്കരൻ. 52 വയസ്സുകാരിയായ തന്നോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ നാട്ടിലെ മറ്റ് പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചോദിച്ച ഐശ്വര്യ, അശ്ലീല സന്ദേശം അയച്ചവരുടെ ഫോട്ടോയും അവർ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെ വെളിപ്പെടുത്തി.

തന്റെ ബ്രാൻഡിൽ ഉണ്ടാക്കുന്ന സോപ്പിന്റെയും മറ്റു സൗന്ദര്യവർധക ഉൽപ്പന്നങ്ങളുടെയും വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും വരുന്ന ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനുമായി ഐശ്വര്യ വാട്ട്സ്ആപ്പ് നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. എന്നാൽ അതിലൂടെ ചിലര്‍ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ സ്ഥിരമായി അയച്ചു കൊണ്ടേയിരിക്കുകയാണെന്നാണ് നടി പറയുന്നത്. ആദ്യം ഇതിനെക്കുറിച്ച് സംസാരിക്കരുതെന്ന് കരുതിയിരുന്നു. പക്ഷേ ഇത് തന്റെ മകളെയും കൂടെ ബാധിക്കുന്നതിനാലാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നതെന്നും നടി വ്യക്തമാക്കി.

സോപ്പ് കച്ചവടം നടത്തിയാണ് ഐശ്വര്യ ഇപ്പോൾ ജീവിക്കുന്നത്. അതിനു വേണ്ടി വീടുതോറും കയറി ഇറങ്ങിയും ഓഡര്‍ എടുത്തും വില്‍പന നടത്തും. കച്ചവടത്തിന്റെ ഭാഗമായി ഓഡര്‍ ചെയ്യാന്‍ വേണ്ടി രണ്ട് ഫോണ്‍ നമ്പറുകള്‍ ഐശ്വര്യ കൊടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലും ഫോൺ നമ്പർ നൽകിയിരുന്നു. രാവിലെ ആറ് മണി മുതല്‍ രാത്രി പത്ത് മണിവരെ അതിലേക്ക് വിളിച്ച് സോപ്പുകള്‍ക്ക് വേണ്ടി ഓർഡര്‍ ചെയ്യാം എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ഫോണിലേക്ക് പതിനൊന്ന് മണിയ്ക്കു ശേഷം വരുന്ന കോളുകളും മെസേജുകളും തനിക്ക് ശല്യമായി മാറുകയാണെന്ന് പറയുകയാണ് നടി.

അശ്ലീല ഫോട്ടോസും മെസേജുകളും ആണ് പാതിരാത്രിയില്‍ ഈ രണ്ട് നമ്പറിലേക്കും വരുന്നത്. ‘വയസ്സ് ആയാലും ശരീരം ഇപ്പോഴും ചെറുപ്പമാണ്, അങ്ങോട്ട് വരട്ടെ’ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള മെസേജുകള്‍ക്ക് അതേ രീതിയിൽ തന്നെ തെറി പറഞ്ഞുകൊണ്ടാണ് ഐശ്വര്യ മറുപടി നല്‍കുന്നത്. സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തും ചിലർ അയക്കുന്നുണ്ട്. അതെല്ലാം തെളിവ് സഹിതമാണ് ഐശ്വര്യ വിഡിയോയില്‍ കാണിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലായ മൾട്ടി മമ്മിയിൽ ആണ് തനിക്ക് നേരിടുന്ന ദുരനുഭവങ്ങളേക്കുറിച്ച് ഐശ്വര്യ തുറന്നടിച്ചത്

ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെയാണ്….

‘‘എനിക്ക് വേണമെങ്കില്‍ ഇത് സൈബര്‍ സെല്ലിലും പൊലീസും പരാതിയായി കൊടുക്കാം. പക്ഷേ എന്തിനാണ് ഇത്തരം കീടങ്ങള്‍ക്ക് വേണ്ടി അവരെ ബുദ്ധിമുട്ടിക്കുന്നത്. മകളോട് ചോദിച്ചപ്പോള്‍ ഒന്നും നോക്കാനില്ല, ഇതിനെക്കുറിച്ച് ഒരു അവബോധം നല്‍കിക്കൊണ്ട് വീഡിയോ ചെയ്യണം എന്ന് പറഞ്ഞു. ആ ധൈര്യം എനിക്കുണ്ടെന്നും അവൾക്കറിയാം. 52 വയസ്സ് ആയി എനിക്ക്. മകളെ കല്യാണം കഴിപ്പിച്ച് കൊടുത്ത് മുത്തശ്ശിയാവാന്‍ പോകുന്നു. ഈ എന്നോട് ഇങ്ങനെയാണെങ്കില്‍ നാട്ടിലെ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും. ഇത് വളരെ ഭീകരമായ അവസ്ഥയാണ്. ഇതിനൊരു അവസാനം വേണം. രാധാകൃഷ്ണന്‍ എന്നൊരാള്‍ രാത്രി 11 മണിക്കു ശേഷം പേഴ്‌സണലായി വീട്ടില്‍ വന്ന് സോപ്പ് കാണണമെന്ന് ആവശ്യപ്പെട്ടു. ഒരു സ്ത്രീ ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോള്‍ ഇങ്ങനെ ചോദിക്കുന്നവരെ ചെരുപ്പ് ഊരി അടിക്കണണം.

ഇത്തരം ശല്യം തുടരവെ ഒരു ദിവസം എനിക്ക് പാനിക് അറ്റാക്ക് ഉണ്ടായി. ഇതിന് ഒരു അവസാനം കാണണമെന്ന് എന്‍റെ മകള്‍ പറഞ്ഞത് അന്നായിരുന്നു. വീഡിയോയിലൂടെ നിങ്ങള്‍ എന്‍റെ വീട് മാത്രമേ കണ്ടിട്ടുള്ളൂ. എന്‍റെ പക്കലുള്ള രഹസ്യായുധം കണ്ടിട്ടില്ല. സെര്‍ബിയന്‍ ബ്ലഡ്ലൈന്‍ റോട്ട് വീലര്‍ നാലെണ്ണമാണ് എനിക്കൊപ്പമുള്ളത്. ഇങ്ങോട്ട് തപ്പിപ്പിടിച്ച് വന്നാല്‍ തിരിച്ചുപോക്ക് കഷ്ടമായിരിക്കും. ഒരു സ്ത്രീ തനിച്ച് താമസിച്ചാല്‍ നിങ്ങള്‍ എന്താണ് കരുതുന്നത്? ആര്‍ക്കും വന്നുപോകാമെന്നോ. അധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയാണ് ഞാന്‍. എല്ലാ പുരുഷന്മാരെക്കുറിച്ചുമല്ല ഞാന്‍ പറയുന്നത്. മാന്യരായ ഒരുപാട് പുരുഷന്മാര്‍ എന്‍റെ കൈയില്‍ നിന്നും സോപ്പ് വാങ്ങാറുണ്ട്. പൊലീസിനെയോ സൈബര്‍ ക്രൈം വിഭാഗത്തെയോ സമീപിച്ചാല്‍ അത് വലിയ വാര്‍ത്താപ്രാധാന്യം നേടും. ചാനലുകള്‍ എങ്ങനെ എഡിറ്റ് ചെയ്ത് കാണിക്കുമെന്ന് പറയാനാവില്ല. അതുകൊണ്ടാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ ഇത് പറയുന്നത്.’–ഐശ്വര്യ പറഞ്ഞു.