ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻഎച്ച് എസിൽ ക്യാൻസർ പ്രതിരോധത്തിനായി രോഗികളെ വളരെയേറെ സമയം കാത്തിരിക്കേണ്ടി വരുമെന്ന് ക്രോസ്-പാർട്ടി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) മുന്നറിയിപ്പ് നൽകി. നിലവിൽ ചികിത്സയ്ക്കായുള്ള വെയ്റ്റിംഗ് ലിസ്റ്റ് 6.1 ദശലക്ഷം ആയിരിക്കുന്നത് വരും വർഷങ്ങളിൽ വീണ്ടും കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാകുകയില്ല. ഡിപ്പാർട്ട്മെൻറ് ഫോർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിനെതിരെ കടുത്ത വിമർശനങ്ങളാണ് പിഎസി ഉന്നയിച്ചിരിക്കുന്നത് .


കാത്തിരിപ്പ് പട്ടികയിലുള്ള പലരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ്. പ്രത്യേകിച്ച് ക്യാൻസർ പോലുള്ള ഗുരുതര രോഗങ്ങളുടെ കാത്തിരിപ്പ് പട്ടിക നീളുന്നതിൽ കടുത്ത ആശങ്കയാണ് പിഎസി രേഖപ്പെടുത്തിയിരിക്കുന്നത്. 2016 ഫെബ്രുവരി മുതൽ ഇംഗ്ലണ്ടിൽ ഹിപ്, കാൽമുട്ട് മാറ്റിവയ്ക്കൽ പോലുള്ള ചികിത്സകൾക്ക് നിശ്ചയിച്ചിരിക്കുന്ന 18 ആഴ്ചത്തെ ലക്ഷ്യം നേടാൻ എൻഎച്ച്എസിന് ആയിട്ടില്ല. വംശീയ ന്യൂനപക്ഷ പശ്ചാത്തലത്തിൽ നിന്നും പിന്നോക്കാവസ്ഥയിലുള്ള പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങൾക്കിടയിൽ ക്യാൻസർ പോലുള്ള രോഗങ്ങൾ നിർണ്ണയിക്കപ്പെടാൻ താമസിക്കുന്നത് മൂലം കൂടുതൽ ആളുകൾ മരിക്കാനോ ഗുരുതരമായ രോഗാവസ്ഥയിലാകാനോ ഉള്ള സാധ്യതയിലേയ്ക്ക് ആരോഗ്യവിദഗ്ധർ വിരൽചൂണ്ടിയിരുന്നു.


രാജ്യമൊട്ടാകെ കോവിഡ് പടർന്നുപിടിച്ചത് എൻഎച്ച്എസിൻെറ കാത്തിരിപ്പ് പട്ടിക വളരെ കൂടുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കോവിഡ് രോഗികളുടെ പരിചരണം എൻഎച്ച്എസിൻെറ മേൽ കടുത്ത സമ്മർദ്ദമാണ് ചെലുത്തിയത് . എന്നിരുന്നാലും 2014 മുതൽ ക്യാൻസർ രോഗി പരിചരണത്തിനായുള്ള 8 പ്രധാന മാനദണ്ഡങ്ങൾ പാലിക്കാൻ എൻഎച്ച്എസിന് ആയിട്ടില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന് ക്യാൻസർ സംശയിക്കുന്ന വ്യക്തികൾക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു സ്പെഷ്യലിസ്റ്റിന് സന്ദർശിക്കണം എന്ന മാനദണ്ഡം പോലും പലപ്പോഴും സാധിക്കാറില്ല.