ന്യൂസ് ഡെസ്ക് മലയാളം യുകെ

ജന്മദിനത്തിന്റെ ആഹ്ളാദങ്ങൾ നിമിഷനേരം കൊണ്ട് കണ്ണീരിന് വഴി മാറിയതിന്റെ ദുഃഖം പങ്കുവയ്ക്കുകയാണ് ടെക്സാക്സിൽ നിന്നുള്ള ടിഫാനി മക്കിന്റൈർ . ഏഴു വയസ്സുള്ള അവരുടെ മകൾ സ്വന്തം ജന്മദിനത്തിൽ ആണ് ഹീലിയം ബലൂൺ പൊട്ടി അതിലെ വിഷവായു ശ്വസിച്ച് മരണമടഞ്ഞത്. ടിഫാനിയുടെ മകൾ സഹ് മിറയാണ് കുരുന്നു പ്രായത്തിലെ സ്വന്തം ജന്മദിനത്തിന്റെ അന്ന് ദാരുണമായി കൊല്ലപ്പെട്ടത്.

സഹ് മിറ കളിക്കുന്നതിനിടെ ബലൂൺ മുഖത്ത് അമർത്തുകയും തത്ഫലമായി പൊട്ടിയ ബലൂണിൽ നിന്ന് വാതകം ശ്വസിച്ച് മരണമടയുകയും ചെയ്തതായാണ് കരുതപ്പെടുന്നത്. കുട്ടികൾക്ക് വളരെയധികം ആകർഷണമുള്ള ഒരു വസ്തുവാണ് ബലൂൺ. പ്രത്യേകിച്ച് ജന്മദിനം , ക്രിസ്മസ് പോലുള്ള അവസരങ്ങളിൽ ബലൂൺ എല്ലാ പ്രായത്തിലുമുള്ള കുട്ടികൾ കളിക്കാനായി ഉപയോഗിക്കും. ഹീലിയം നിറച്ച ബലൂൺ വായുവിൽ ഉയർന്നു നിൽക്കുന്നതിനാൽ തന്നെ പല വിശേഷാവസരങ്ങളിലും ഉപയോഗിക്കാറുണ്ട്. സാധാരണ ബലൂണുകൾ നിരുപദ്രവകാരികളാണെങ്കിലും ഹീലിയം നിറച്ച ബലൂണുകൾ പൊട്ടുകയാണെങ്കിൽ മരണകാരണമാകുമെന്നതിന്റെ നേർസാക്ഷ്യമാണ് തൻറെ മകളുടെ ദുരന്തമെന്ന് ടിഫാനി പറഞ്ഞു.

2020 സെപ്റ്റംബറിൽ കോവിഡ് കാലത്ത് ആണ് സംഭവം നടന്നത്. സഹ് മിറ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുകയായിരുന്നു. ക്ലാസുകളിൽ ശരിയായി അവൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ലെന്ന് ടിഫാനിയ്ക്ക് തോന്നിയപ്പോഴാണ് അവർ മകളെ വിശ്രമിക്കാനായി ബെഡ്റൂമിലേക്ക് പറഞ്ഞയച്ചത്. ആ സമയത്താണ് ദുരന്തം വന്നണഞ്ഞത്. കുട്ടി ബോധഹീനയായി കിടക്കുന്നത് കണ്ടത് ഏകദേശം 20 മിനിറ്റിന് ശേഷമാണ്. 911 വിളിച്ച് അടിയന്തിര ചികിത്സാസഹായം എത്തിച്ചെങ്കിലും മകളുടെ ജീവൻ രക്ഷിക്കാൻ ആയില്ല . മകൾ മുഖത്ത് അമർത്തി ഹീലിയം ശ്വസിച്ചപ്പോൾ നിമിഷങ്ങൾക്കകം മരണസംഭവിച്ചിരിക്കാം എന്നാണ് ഡോക്ടർമാർ പറഞ്ഞത്.