ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന സ്ത്രീകൾക്ക് മോഹവാഗ്ദാനങ്ങളുമായി ബ്രിട്ടീഷ് യുവാക്കൾ. അഭയാർത്ഥികളായി എത്തുന്ന സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുമെന്ന ഭീതി വർധിക്കുകയാണ്. അവിവാഹിതരും മധ്യവയസ്കരുമായ നിരവധി ബ്രിട്ടീഷ് പുരുഷന്മാർ തങ്ങളോടൊപ്പം താമസിക്കാൻ യുക്രൈനിയൻ യുവതികളെ സ്പോൺസർ ചെയ്യുന്നു. അഭയാർത്ഥികളെ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ നടപടികളുടെ അഭാവമാണ് ഇതിന് കാരണം. ബ്രിട്ടീഷ് സർക്കാരിന്റെ പദ്ധതി ‘ലൈംഗിക കടത്തുകാരുടെ ടിൻഡർ’ ആയി മാറുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ സ്കീമിലൂടെ യുക്രൈൻ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന് ഒരു ഹൗസിംഗ് ചാരിറ്റി പറഞ്ഞു.

സ്‌പോൺസറെ തേടി ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിൽ പോസ്‌റ്റ് ചെയ്‌തതിന് ശേഷം യുക്രൈനിയൻ അഭയാർഥികളായ സ്ത്രീകൾക്ക് പുരുഷന്മാരിൽ നിന്ന് സൈബർ ആക്രമണം നേരിടേണ്ടതായി വന്നു. അഭയാർത്ഥികൾ ചൂഷണം ചെയ്യപ്പെടുന്നത് തടയാൻ ശരിയായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തണമെന്ന് ചാരിറ്റികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

യുകെ സ്പോൺസർമാരെ യുക്രൈനിയൻ അഭയാർത്ഥികളുമായി ബന്ധിപ്പിക്കുന്ന ഒരു മാച്ചിംഗ് സ്കീം സർക്കാർ വെള്ളിയാഴ്ച ആരംഭിച്ചു. ഹോംസ് ഫോർ യുക്രൈൻ സ്കീം തുറന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇത് ആരംഭിക്കുന്നത്. അതിനാൽ, ആയിരക്കണക്കിന് അഭയാർത്ഥികൾ ഇതിനകം തന്നെ ഒരു സ്പോൺസറെ കണ്ടെത്താൻ അനിയന്ത്രിതമായ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഉപയോഗിച്ചു. സ്കീമിനെക്കുറിച്ചുള്ള വിവരങ്ങൾ തേടി ഫേസ്ബുക്കിൽ പോസ്റ്റിട്ട യുക്രൈനിയൻ യുവതികളെയാണ് പുരുഷന്മാർ ലക്ഷ്യമിടുന്നതെന്ന് ഹോംലെസ്സ്‌നെസ് ചാരിറ്റിയായ പോസിറ്റീവ് ആക്ഷൻ ഇൻ ഹൗസിംഗ് പറഞ്ഞു.