ഇംഗ്ലണ്ടിലെ ലൈംഗികാരോഗ്യ സേവനങ്ങൾ തകർച്ചയുടെ വക്കിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിൻറെ ഫലമായി ഗൊണോറിയ സിഫിലിസ് തുടങ്ങിയ രോഗങ്ങൾ വൻ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. പല കൗൺസിലുകളിലും 2017 മുതൽ അണുബാധ നിരക്കിൽ വൻവർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ കാണിക്കുന്നത്.

ഗവൺമെന്റ് ഓഫീസ് ഫോർ ഹെൽത്ത് ഇംപ്രൂവ്‌മെന്റ് ആൻഡ് ഡിസ്പെരിറ്റീസ് ശേഖരിച്ച കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെ മിക്കവാറും എല്ലാ കൗൺസിലുകളിലും ഗൊണോറിയയുടെ രോഗനിർണയ നിരക്ക് സമീപ വർഷങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് അധിക ഫണ്ട് നൽകണമെന്നാണ് കൗൺസിലുകൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്. ലൈംഗികാരോഗ്യ ക്ലിനിക്കുകൾ നൽകുന്ന കൗൺസിലുകളെ പ്രതിനിധീകരിക്കുന്ന ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ (എൽജിഎ) ഡിമാൻഡ് കുതിച്ചുയരുകയാണെന്നും സേവനങ്ങൾ നിലനിർത്താൻ പാടുപെടുകയാണെന്നും മുന്നറിയിപ്പ് നൽകുന്നു.

പുതിയ കേസുകളിൽ ഭൂരിഭാഗം രോഗികളും ചെറുപ്പക്കാരാണ്. 0സ്വവർഗ്ഗാനുരാഗികൾ, ബൈസെക്ഷ്വൽ, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന മറ്റ് പുരുഷന്മാരും എന്നിവരും രോഗികളിൽ ഉൾപ്പെടുന്നു. എന്നാൽ ഭിന്നലിംഗക്കാരിലും രോഗ നിരക്ക് വർദ്ധിച്ചിട്ടുണ്ട്. കൂടുതൽ ആളുകളെ ലൈംഗിക ആരോഗ്യ സേവനങ്ങൾ ഉപയോഗപ്പെടുത്താനും പതിവായി പരിശോധനകൾ നടത്താനും പ്രോത്സാഹിപ്പിക്കുന്നതിന് കൗൺസിലുകൾ കഠിനമായി പ്രയത്നിക്കുന്നുണ്ട്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി കഴിഞ്ഞ വർഷം നടത്തിയ ഒരു റിപ്പോർട്ട് പ്രകാരം 1918-ൽ ആരംഭിച്ചതിന് ശേഷം 2022-ൽ ഗൊണോറിയ കേസുകൾ ഏറ്റവും ഉയർന്ന നിലയിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത് . സിഫിലിസ് കേസുകൾ 1948 ന് ശേഷമുള്ള ഏറ്റവും ഉയർന്ന തലത്തിലാണ് .