ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ അനുരണനങ്ങൾ ലോകമെങ്ങും അലയടിക്കുകയാണ്. പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്രയേൽ പാലസ്തീൻ പ്രശ്നത്തെ കുറിച്ച് ചൂട് പിടിച്ച ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. യുദ്ധവും ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടുകളും നാശനഷ്ടങ്ങളും മാധ്യമങ്ങൾ ശക്തമായി തന്നെ ലോകജനതയ്ക്ക് മുന്നിലെത്തിക്കുന്നുണ്ട്. യുദ്ധത്തിൽ ഇസ്രയേൽ സൈന്യത്തെ സഹായിക്കാനായി ഒരു പ്രവാസി മലയാളി മുന്നോട്ട് വന്നു എന്നതാണ് മലയാളികളെ സംബന്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വാർത്ത.

കോട്ടയം സ്വദേശിയായ സിജു ജേക്കബ് ആണ് യുദ്ധത്തിൽ അണിചേരാനായി അപേക്ഷ അയച്ചത്. ഇതിൻറെ ഭാഗമായി ഇസ്രയേൽ സൈന്യത്തിൻറെ റിസർവ് വിഭാഗത്തിൽ ചേർത്തുകൊണ്ടുള്ള അറിയിപ്പ് സിജുവിന് ലഭിച്ചു കഴിഞ്ഞു. ന്യൂസിലാൻഡ് പൗരത്വമുള്ള സിജു ഓസ്ട്രേലിയയിൽ ആണ് നിലവിൽ ഉള്ളത്.

മനുഷ്യത്വമാണ് തൻറെ പ്രവർത്തിയുടെ അടിസ്ഥാനം എന്നാണ് സിജു ജേക്കബ് പറയുന്നത്. ലോകത്തിൽ നിന്ന് ഭീകരവാദവും ഭീകര പ്രവർത്തനങ്ങളും ഇല്ലാതാക്കുന്നതിൽ പങ്കാളിയാകുന്നതിനാണ് തന്റെ പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ പാലസ്തീൻ ജനതയെ മറയാക്കി ഭീകരാക്രമണം നടത്തുന്ന ഹമാസിനെതിരെയാണ് തന്റെ പോരാട്ടം എന്ന് സിജു വ്യക്തമാക്കി. ലോകമെങ്ങുമുള്ള ഭീകരാക്രമണത്തിൽ കഷ്ടത അനുഭവിക്കുന്നത് സാധാരണ ജനങ്ങളാണ്. ലോകമെങ്ങുമുള്ള തീവ്രവാദവും ഭീകരാക്രമണവും വേരോടെ പിഴുതെറിയപ്പെടണം എന്നതാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ ഇതുവരെ 17 ബ്രിട്ടീഷ് പൗരന്മാർക്ക് ആണ് ജീവൻ നഷ്ടമായത് . നേരത്തെ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 900 -ത്തിലധികം പേർ കൊല്ലപ്പെട്ടതോടെ ഇസ്രായേലിൽ മരണസംഖ്യ 1,200 ആയി. ഇസ്രായേൽ – ഹമാസ് യുദ്ധം അയവില്ലാതെ തുടരുകയാണ്. ഗാസയുടെ അതിർത്തിയിലുള്ള ഇസ്രായേൽ പ്രദേശമായ കിബ്ബട്ട്സ് ക്ഫാർ ആസയിൽ ഹമാസ് നടത്തിയ രൂക്ഷമായ ആക്രമണത്തിൽ നിരവധി മരണങ്ങൾ. കൂട്ടക്കൊല നടന്നതായും പ്രദേശവാസികളുടെയും സൈനികരുടെയും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതായും ഇസ്രായേലി സൈനികർ പറഞ്ഞു. ഇസ്രായേൽ കുടുംബങ്ങളെ അവരുടെ വീടുകളിൽ പോയി കൊലപ്പെടുത്തിയെന്നാണ് ആരോപിക്കുന്നത്.

അതേസമയം, ഗാസയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 1500 ഓളം ഹമാസ് അംഗങ്ങളുടെ മൃതദേഹം തെക്കൻമേഖലകളിൽ നിന്ന് കണ്ടെടുത്തെന്ന് ഇസ്രായേൽ സൈനികവക്താവ് റിച്ചാർഡ് ഹെഷ്സ് പറഞ്ഞു. ഇന്നലെ ഗാസയിൽ നടത്തിയ ശക്തമായ ആക്രമണത്തിലൂടെയാണ് പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം തിരിച്ചുപിടിച്ചതെന്നും വ്യക്തമാക്കി. ശനിയാഴ്ച ഇസ്രായേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 40 കുഞ്ഞുങ്ങൾ മരിച്ചു. ഇസ്രായേൽ മാധ്യമമായ ഐ 24 ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്. ആക്രമണത്തിൽ ഇസ്രായേലിൽ ഇതുവരെ ആയിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു. 2600-ലധികം പേർക്ക് പരിക്കേറ്റു.