വീട്ടുകാരുമായി വഴക്കിട്ട് തൊടുപുഴയ്ക്ക് സമീപം മണക്കാട് ആറാംക്ലാസുകാരിയെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ചു. തൊടുപുഴ മണക്കാട് കുന്നത്തുപ്പാറ കൃഷ്ണനിവാസില്‍ സുദീപ്കുമാര്‍- ലക്ഷ്മി ദമ്പതികളുടെ മൂത്ത മകള്‍ നിവേദിതയാണ് (മണിക്കുട്ടി- 11) മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ജലവിഭവ വകുപ്പില്‍ ഉദ്യോഗസ്ഥനായ പിതാവ് സുദീപ് കുമാറും സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ അമ്മ ശ്രീലക്ഷ്മിയും ജോലിക്ക് പോയതായിരുന്നു.

ശ്രീലക്ഷ്മിയുടെ അമ്മ വിമലയാണ് കുട്ടികള്‍ക്ക് കൂട്ടായി വീട്ടിലുണ്ടായിരുന്നത്. ഇളയസഹോദരിക്കും അമ്മയുടെ സഹോദരിയുടെ മകനുമൊപ്പം ടി.വി കാണുകയായിരുന്നു നിവേദിത. ഇതിനിടെ കാര്‍ട്ടൂണ്‍ ചാനല്‍ വയ്ക്കുന്നതിനെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. വഴക്കിട്ട് നിവേദിത മുറിയില്‍ കയറി വാതിലടച്ചു. ഏറെ നേരമായിട്ടും വിളിച്ചിട്ട് കാണാത്തതിനെ തുടര്‍ന്ന് മുത്തശി വിമല വാതില്‍ തള്ളി തുറന്നപ്പോഴാണ് ജനലില്‍ ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ നിവേദിതയുടെ മൃതദേഹം കണ്ടത്. മുത്തശി അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്താല്‍ ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.