ന്യൂസ് ഡെസ്ക് മലയാളം യുകെ

പുകവലിക്കെതിരെ ആഗോളതലത്തിൽ നടക്കുന്ന ബോധവത്കരണ ശ്രമങ്ങളുടെ ഭാഗമായി പുകവലിക്കുന്നവരുടെ എണ്ണം നന്നായി കുറഞ്ഞിരുന്നു. എന്നാൽ പുകവലിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവിൽ വൻ ഇടിവ് ഇംഗ്ലണ്ടിൽ രേഖപ്പെടുത്തിയതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. മഹാമാരിയുടെ സമയത്ത് മാനസിക സമ്മർദ്ദവും മറ്റും മൂലം കൂടുതൽ ആളുകൾ ഈ ദുശീലത്തിന് അടിമയാകാൻ കാരണമായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മഹാമാരിക്ക് മുമ്പ് വർഷങ്ങളായി പുകവലിയിൽ നിന്ന് പിന്മാറുന്നവരുടെ നിരക്ക് 5.2% ആയിരുന്നു . എന്നാൽ ഈ കണക്കുകൾ 2020 ഏപ്രിലും 2022 ഏപ്രിലിനും ഇടയിൽ 0.3 ശതമാനമായി കുറഞ്ഞതായാണ് കണ്ടെത്തൽ . കൂടുതൽ ചെറുപ്പക്കാർ പുകവലിയിലേയ്ക്ക് തിരിഞ്ഞതാണ് ഇതിന് കാരണമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.

പുകവലിക്കുന്നവരുടെ നിയമാനുസൃത പ്രായം ഉയർന്നത് ഉൾപ്പെടെയുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നാണ് പുകവലിക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർ പ്രധാനമായും ആവശ്യപ്പെടുന്നത്. 101, 960 മുതിർന്നവരിൽ നടത്തിയ ഒരു പഠനത്തിൽ 2017 ജൂണിൽ 16.2% പുകവലിച്ചതായി ആണ് കണ്ടെത്തിയത്.

ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകർ പുകവലി വിരുദ്ധ പ്രോഗ്രാം സർക്കാർ ശക്തമാക്കണമെന്ന അഭിപ്രായം ആണ് രേഖപ്പെടുത്തുന്നത്. ക്യാൻസർ റിസർച്ച് യുകെയുടെ ധനസഹായത്തോടെയാണ് ഗവേഷണം നടന്നത്.