ന്യൂഡല്‍ഹി: സ്‌നാപ്‌ഡീല്‍ എക്‌സിക്യൂട്ടീവ്‌ ദീപ്‌തി സര്‍ണയെ കാണാതായ വാര്‍ത്ത രാജ്യ ശ്രദ്ധ നേടിയിരുന്നു. ദീപ്‌തിയെ കാണാതായതിനെ തുടര്‍ന്ന്‌ കമ്പനി നല്‍കിയ ഹാഷ്‌ടാഗാണ്‌ ഏറെ ശ്രദ്ധപിടിച്ചുപറ്റിയത്‌. എന്നാല്‍ മണിക്കൂറുകള്‍ക്ക്‌ ശേഷം ദീപ്‌തി മടങ്ങിയെത്തി തന്നെ ചിലര്‍ തട്ടിക്കൊണ്ട്‌ പോയതാണെന്നാണ്‌ ദീപ്‌തി പറഞ്ഞത്‌.
തന്നെ തട്ടിക്കൊണ്ട്‌ പോയവര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്‌തിട്ടില്ല. നല്ലരീതിയിലാണ്‌ അവര്‍ തന്നെ നോക്കിയതെന്നും ദീപ്‌തി പറഞ്ഞു. സ്‌നാപ്‌ഡീലിലെ ലീഗല്‍ വിങ്ങിലെ ജീവനക്കാരിയായ ദീപ്‌തി ബുധനാഴ്‌ചയാണ്‌ കാണാതാകുന്നത്‌.

ഓഫീസില്‍ നിന്നും വീട്ടിലേക്ക്‌ പോകുന്ന വഴിയാണ്‌ ദീപിതിയെ കാണാതാകുന്നത്‌. വൈശാലി മെട്രോ സ്‌റ്റേഷനില്‍ നിന്നും 7.45ന്‌ ദീപ്‌തി ഒരു ഓട്ടോയില്‍ കയറി. മോഹന്‍ നഗറില്‍ എത്തിയപ്പോള്‍ ഓട്ടോ കേടായി തുടര്‍ന്ന്‌ ദീപ്‌തിയും മറ്റുള്ളവരും അടുത്ത ഓട്ടോയില്‍ കയറി. അടുത്ത ഓട്ടോയില്‍ കയറിയ ഉടന്‍ നാല്‌ യുവാക്കളെത്തി കത്തിമുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ട്‌ പോവുകയായിരുന്നെന്ന്‌ ദീപ്‌തി പറഞ്ഞു.

എന്നാല്‍ അവരുടെ ലക്ഷ്യം എന്തായിരുന്നെന്ന്‌ ഇപ്പോഴും വ്യക്‌തമല്ല. ഇതിനിടെ താന്‍ ഫോണ്‍ വിളിച്ച്‌ സുഹൃത്തിനോട്‌ വിവരങ്ങള്‍ പറയാന്‍ ശ്രമിച്ചു. എന്നാല്‍ ഇത്‌ ശ്രദ്ധയില്‍പ്പെട്ട സംഘത്തില്‍ ഒരാള്‍ തന്റെ ഫോണും ബാഗും തട്ടിപ്പറിച്ചു. എന്നാല്‍ താന്‍ അപകടത്തിലാണെന്ന്‌ സുഹൃത്തിന്‌ മനസിലാവുകയും അദ്ദേഹം പോലീസിനെ അറിയിക്കുകയായിരുന്നെന്നു ദീപ്‌തി പറഞ്ഞു.

തന്നെയുമായി സംഘം ബൈക്കിലും കാറിലും യാത്രചെയ്‌തു. സംഭവം പോലീസ്‌ അറിഞ്ഞെന്നും അന്വേഷണം ഊര്‍ജിതമാണെന്നും മനസിലായ സംഘം തന്നെ ഉപേക്ഷിച്ചു. സുബുര്‍ബാന്‍ റയില്‍വേസ്‌റ്റേഷനിലാണ്‌ സംഘം തന്നെ ഉപേക്ഷിച്ചത്‌. മാത്രമല്ല വീട്ടില്‍ പോകാനായി സംഘം തനിക്ക്‌ പണം നല്‍കിയെന്നും ദീപ്‌തി പറയുന്നു.