ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ വീർപ്പുമുട്ടുകയാണ് രാജ്യം .ആദ്യഘട്ടത്തിൽ എം പി മാരിൽ നിന്നും സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരിൽ നിന്നും സമൂഹത്തിൻറെ വിവിധ കോണുകളിൽനിന്നും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ വളരെ നിശിതമായ വിമർശനമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരിടേണ്ടിവന്നത് . എന്നാൽ രാജ്യത്ത് രോഗവ്യാപന തീവ്രത കുറഞ്ഞത് ഗവൺമെൻറ് ഏർപ്പെടുത്തിയ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലമാണെന്ന് വിലയിരുത്തപ്പെടുന്നു.

 

ഇതിനിടെ ഈ വർഷം അവസാനം വരെ സാമൂഹ്യ അകലം പാലിക്കുന്നത് തുടരേണ്ടി വരുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി . വാർവിക് സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ പഠനപ്രകാരം പ്രതിരോധകുത്തിവെയ്പ്പ് കുറഞ്ഞാൽ മരണനിരക്ക് ഗണ്യമായി കൂടാനുള്ള സാധ്യതയിലേയ്ക്കാണ് വിരൽചൂണ്ടുന്നത്. നിയന്ത്രണങ്ങൾ പൂർണമായും എടുത്തുകളഞ്ഞാൽ കോവിഡ് മരണങ്ങൾ തടയുന്നതിൽ പ്രതിരോധകുത്തിവെയ്പ്പുകൾ 85% ഫലപ്രദമാണെന്ന് ഡൗണിങ് സ്ട്രീറ്റിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.  പ്രതിരോധ കുത്തിവെയ്പ്പുകൾ എത്രമാത്രം ഫലപ്രദമായി നൽകപ്പെട്ടാലും മെയ് മാസം വരെ ലോക്ക്ഡൗൺ തുടരേണ്ടതായി വരുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

യുകെയിൽ വാക്സിനേഷൻ യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ നയതന്ത്രപരമായ നീക്കത്തിലൂടെ രാജ്യത്തിന് വേണ്ട വാക്‌സിൻ ലഭ്യത ഉറപ്പു വരുത്തിയിരുന്നു. എന്നാൽ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ ക്ഷണം ലഭിച്ച പലരും എത്തിച്ചേരുന്നില്ല എന്ന പരാതി ആരോഗ്യപ്രവർത്തകർക്കുണ്ട്. പലരും വരാതിരുന്നതിനാൽ അപ്രതീക്ഷിതമായി പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ അവസരം ലഭിച്ച അനുഭവം പല യുകെ മലയാളികളും മലയാളം യുകെയോടെ പങ്കുവെച്ചു.