ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്‍.പി എഫ് ജവാന്‍മാരുടെ ജീവനെടുത്ത ഭീകര ആക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യ. ലോകത്തിലെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ ഏജന്‍സിയായ ഇസ്രയേലിന്റെ മൊസാദുമായും അമേരിക്കയുടെ സി.ഐ.എയുമായും സഹകരിച്ചാണ് ഇന്ത്യന്‍ നീക്കങ്ങള്‍. ഭീകരതാവളങ്ങള്‍ കൃത്യമായി ഇവരുടെ സഹായത്തോടെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോ കണ്ടു പിടിച്ചതായാണ് സൂചന.

എപ്പോള്‍ എങ്ങനെ ആക്രമണം നടത്തണമെന്ന കാര്യത്തില്‍ മൂന്ന് സേനാ മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചേര്‍ന്ന് തീരുമാനിക്കും.ഒരാക്രമണം കൊണ്ടു മാത്രം നിര്‍ത്തില്ലെന്നും തുടര്‍ച്ചയായ ആക്രമണവും പ്രതിരോധവും വേണ്ടി വരുമെന്നുമുള്ള നിഗമനത്തിലാണ് ഇന്ത്യന്‍ സൈന്യം. സൈനികരുടെ അവധിയെല്ലാം റദ്ദാക്കി മടങ്ങാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കരസേന, നാവിക സേന,വ്യോമസേനാ വിഭാഗങ്ങള്‍ ഒരിക്കലും മറക്കാത്ത മുറിപ്പാടുകള്‍ ഭീകരര്‍ക്കും അവരെ സഹായിക്കുന്ന പാക്ക് സൈന്യത്തിനും നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം ഏത് നിമിഷവും അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ ആക്രമണം പ്രതീക്ഷിക്കുന്ന പാക്കിസ്ഥാനും മുന്‍ കരുതല്‍ നടപടി സ്വീകരിച്ച് സൈന്യത്തെ സജ്ജമാക്കുന്നതായാണ് റിപ്പോര്‍ട്ട്. ചൈനീസ് പിന്തുണയിലാണ് പാക്കിസ്ഥാന്റെ സകല പ്രതീക്ഷയും. മറ്റ് ഒരു രാജ്യവും പാക്കിസ്ഥാന് സഹായം വാഗ്ദാനം ചെയ്തിട്ടില്ല.

ഇന്ത്യയുടെ തിരിച്ചടിയെ ചെറുക്കാന്‍ പാക്ക് സൈന്യത്തെ ചൈന സഹായിക്കാന്‍ ഇറങ്ങിയാല്‍ റഷ്യ ഇടപെടുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. അമേരിക്കക്ക് എതിരെ പല ഘട്ടത്തിലും ഒരുമിച്ച് നിന്ന റഷ്യയുടേയും ചൈനയുടേയും എതിര്‍പ്പാണ് ഉത്തര കൊറിയക്കെതിരായ സൈനിക നടപടിയില്‍ നിന്നും അമേരിക്ക പോലും പിന്‍മാറാന്‍ കാരണമായിരുന്നത്. ഇന്ത്യയുടെ എക്കാലത്തെയും അടുത്ത സുഹൃത്തായ റഷ്യ ഭീകര ആക്രമണത്തെ ശക്തമായി അപലപിച്ച് ഇതിനകം തന്നെ രംഗത്ത് വന്നിട്ടുണ്ട്.

ഇന്ത്യക്ക് പാക്കിസ്ഥാനോടും ഭീകരരോടും തീര്‍ക്കാനുള്ള കണക്ക് അവര്‍ തന്നെ തീര്‍ക്കട്ടെ എന്ന നിലപാടിലാണ് റഷ്യ, ഇതില്‍ ചൈന ഇടപെടാന്‍ ശ്രമിച്ചാല്‍ രംഗത്തിറങ്ങുമെന്ന നിലപാടിലാണ് റഷ്യന്‍ പ്രസിഡന്റ വ്‌ലാഡിമിര്‍ പുടിന്‍. ഉന്നത സൈനിക നേതൃത്വങ്ങളുമായി വിഷയം പുടിന്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കൊപ്പം നില്‍ക്കണമെന്ന ശക്തമായ വികാരമാണ് റഷ്യന്‍ സൈന്യത്തിനുമുള്ളത്.മുന്‍പ് ഇന്ത്യ പാക്ക് യുദ്ധം നടന്നപ്പോള്‍ പാക്കിസ്ഥാനെ സഹായിക്കാനെത്തിയ അമേരിക്കന്‍ കപ്പല്‍പടയെ തടഞ്ഞ് തിരിച്ചയച്ചത് സോവിയറ്റ് യൂണിയന്റെ കപ്പല്‍പടയായിരുന്നു. എക്കാലത്തും ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയായാണ് റഷ്യയും ഫ്രാന്‍സും അറിയപ്പെടുന്നത്. ഇന്ത്യന്‍ സൈനിക കരുത്ത് തന്നെ ഈ ശക്തികളാല്‍ രൂപപ്പെടുത്തിയെടുത്തതാണ്. ഇപ്പോള്‍ അമേരിക്കയും ജപ്പാനും ഇസ്രയേലും, ഇറാനും ബ്രിട്ടണും ഓസ്‌ട്രേലിയയുമടക്കം ലോകത്തെ മിക്ക രാജ്യങ്ങളും ഇന്ത്യക്ക് എന്ത് സഹായവും ചെയ്യാന്‍ രംഗത്തുണ്ട്. ഇത് തന്നെയാണ് പാക്കിസ്ഥാന്റെ ചങ്കിടിപ്പിക്കുന്നത്