ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അഭയാർത്ഥി പദവിക്ക് അപേക്ഷിക്കാൻ തെറ്റായ കഥകൾ ഉണ്ടാക്കി ആയിരക്കണക്കിന് പൗണ്ടുകൾ തട്ടിയ മൂന്ന് നിയമ സ്ഥാപനങ്ങൾ അടച്ചുപൂട്ടി സോളിസിറ്റേഴ്‌സ് വാച്ച്‌ഡോഗ്. യു കെയിൽ തുടരാൻ എന്തൊക്കെ നുണകൾ പറയണമെന്ന് നിയമ സ്ഥാപനങ്ങളിലെ അഭിഭാഷകർ അഭയാർത്ഥികളോട് പറയും. അവർ ആവശ്യപ്പെടുന്ന പണം നൽകണമെന്ന് മാത്രം. ഡെയിലിമെയിൽ വെളിപ്പെടുത്തലിലൂടെയാണ് കാര്യങ്ങൾ പുറത്തായത്. വെളിപ്പെടുത്തലിനെ തുടർന്ന് സോളിസിറ്റേഴ്‌സ് റെഗുലേഷൻ അതോറിറ്റി ‘അടിയന്തിര നടപടി’ സ്വീകരിക്കുകയായിരുന്നു. കിംഗ്‌സ്‌റൈറ്റ് സോളിസിറ്റേഴ്‌സിൽ നിന്നുള്ള മുഹമ്മദ് അസ് ഫർ, റാഷിദ് & റാഷിദ് സോളിസിറ്റേഴ്‌സിൽ നിന്നുള്ള റാഷിദ് അഹമ്മദ് ഖാൻ എന്നീ സോളിസിറ്റർമാരെ സസ്പെൻഡ് ചെയ്യുകയും ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. വിന്നസിതമ്പി ലിംഗജോതി എന്ന അഭിഭാഷകനെ സോളിസിറ്റേഴ്‌സ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.

വെളിപ്പെടുത്തലിന് പിന്നാലെ വിഷയത്തെ ശക്തമായി നേരിടണമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞിരുന്നു. ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ , ഷാഡോ അറ്റോർണി ജനറൽ എമിലി തോൺബെറി, ലിബറൽ ഡെമോക്രാറ്റ് ആഭ്യന്തര കാര്യ വക്താവ് അലിസ്റ്റർ കാർമൈക്കൽ എന്നിവർ നിയമപരമായ അന്വേഷണം ആവശ്യപ്പെട്ടു. ലോർഡ് ചാൻസലറുടെ ഒരു കത്തിന് മറുപടിയായി, സോളിസിറ്റേഴ്സ് റെഗുലേഷൻ അതോറിറ്റി ബോർഡ് ചെയർമാൻ അന്ന ബ്രാഡ്‌ലി, അഭിഭാഷകരുടെ പെരുമാറ്റം തന്നെ ഞെട്ടിച്ചുവെന്ന് പറഞ്ഞു.

അഭയാർത്ഥി അവകാശങ്ങൾ ലഭിക്കാൻ എന്തൊക്കെ നുണകഥകൾ പറയണമെന്ന് അഭിഭാഷകർ അഭയം തേടി എത്തുന്നവരോട് പറയും. ഇതിന് പതിനായിരത്തിലധികം പൗണ്ട് ആണ് ഫീസായി ഈടാക്കുന്നത്. ഈ കണ്ടെത്തൽ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും ഇത്തരത്തിൽ തെറ്റായ രീതിയിലൂടെ പണം തട്ടിയവർ വരും ദിവസങ്ങളിൽ കുടുങ്ങുമെന്നും ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു.