ദക്ഷിണാഫ്രിക്കയില്‍ കലാപത്തിനിടെ കത്തിയമരുന്ന കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി രണ്ടുവയസുകാരി മകളെ താഴേയ്ക്ക് എറിഞ്ഞ് അമ്മ. ഡര്‍ബനിലാണ് നെഞ്ചിടിപ്പിക്കുന്ന സംഭവം. കുഞ്ഞിനെ താഴേക്കെറിയുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം നിറഞ്ഞു കഴിഞ്ഞു.

താഴെയുള്ളവര്‍ കുഞ്ഞിനെ പിടിച്ചെടുത്തതോടെ യാതൊരു പരിക്കും കൂടാതെ കുട്ടി സുരക്ഷിതയായി. ഒപ്പം അമ്മയും കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെട്ടു. നലേദി മന്യോനി എന്ന സ്ത്രീയാണ് മറ്റൊരു മാര്‍ഗവുമില്ലാതിരുന്നപ്പോള്‍ ഒന്നാം നിലയില്‍ നിന്ന് കുഞ്ഞിനെ താഴെ നില്‍ക്കുന്നവരുടെ കൈകളിലേക്ക് എറിഞ്ഞു കൊടുത്തത്. ഈ സമയം കെട്ടിടത്തില്‍ തീ പടരുകയായിരുന്നു.

പ്രൊഫഷണല്‍ ക്യാമാറാമാനായ തുതുക സോന്‍ഡിയാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. മറ്റൊരു മാര്‍ഗവുമില്ലാതിരുന്നതുകൊണ്ടാണ് കുഞ്ഞിനെ താഴെയുള്ളവരുടെ കൈകളിലേക്ക് എറിഞ്ഞു കൊടുത്തതെന്ന് മാതാവ് നലേദി മന്യോനി പ്രതികരിച്ചു.

കെട്ടിടത്തില്‍ തീ പടരുമ്പോള്‍ ഞാനും കുഞ്ഞും കുടുങ്ങി. ”കുഞ്ഞിനെ എറിയൂ എന്ന് താഴെയുള്ള അയല്‍വാസികള്‍ അലറി. ഞാന്‍ ശരിക്കും ഭയന്നു. ആരുടെയെങ്കിലും കൈയില്‍ കുഞ്ഞ് സുരക്ഷിതമായി എത്തുമെന്ന് ഞാന്‍ വിശ്വസിച്ചു. ഈ സമയം ഞങ്ങള്‍ക്ക് ചുറ്റും ആകെ പുക മൂടിയിരുന്നു”- നലേദി പറഞ്ഞു.