ന്യൂസ് ഡെസ്ക് , മലയാളം യുകെ

സ്പോർട്സ് ഡയറക്റ്റ് തുറക്കുന്നതിന്റെ ഭാഗമായിട്ട് ഇന്നലെ എൻഎച്ച് എസ്സ് സ്റ്റാഫിന് 50 ശതമാനം ഡിസ്കൗണ്ട് നൽകിയത് പല സ്റ്റോറുകളിലും വൻ തിരക്കിന് കാരണമായി. മലയാളികൾ ഉൾപ്പെടെയുള്ള കസ്റ്റമേഴ്സ് അഞ്ച് മണിക്കൂറിലേറെ നിന്നതിനുശേഷമാണ് ഷോപ്പുകൾക്കുള്ളിൽ പ്രവേശിക്കാൻ സാധിച്ചത്. ഇതിനിടയിൽ എൻ എച്ച് എസ്സ്‌ സ്റ്റാഫിനായിട്ടുള്ള ഡിസ്കൗണ്ട് എല്ലാ കീ വർക്കേഴ്സിനും ലഭ്യമാണെന്നുള്ള തെറ്റിദ്ധാരണയിൽ ചില ഉപഭോക്താക്കളെത്തിയത് സംഘർഷത്തിനും കാരണമായി. മണിക്കൂറുകളോളം ക്യൂ നിന്നതിനുശേഷം കടയ്ക്കുള്ളിൽ പ്രവേശിച്ചതിനു ശേഷം ഡിസ്കൗണ്ട് ലഭ്യമല്ല എന്ന് കണ്ടപ്പോൾ ജീവനക്കാരുമായി തർക്കങ്ങളും സംഘർഷവും ഉണ്ടാകുന്ന സന്ദർഭം വരെ പല സ്റ്റോറുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു.

എൻ എച്ച് എസ്സ് ജീവനക്കാർക്കുള്ള 50 % ഡിസ്‌കൗണ്ട് ഓഫറും വളരെ നാൾ കൂടി ഷോപ്പുകൾ തുറന്നതും ആളുകളെ കൂടുതലായിട്ട് സ്പോർട്സ് ഡയറക്ട് ഷോപ്പുകളിലേയ്ക്ക് ആകർഷിച്ചു. ഇംഗ്ലണ്ടിലുടനീളം തിങ്കളാഴ്ച്ച രാവിലെ 9 മാണി മുതൽ തന്നെ പല ഷോപ്പുകൾക്ക് മുൻപിൽ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. പലയിടത്തും ഉപഭോക്താക്കൾ സാമൂഹിക അകലം പാലിക്കാത്തതിനെക്കുറിച്ച് പരാതികൾ ഉണ്ട്. സണ്ടർലാൻഡിൽ ഒരു മൈൽ ദൂരത്തിലാണ് ഉപഭോക്താക്കളുടെ നിര നീണ്ടത്. ന്യൂകാസിലിലെ സിൽവർ ലിങ്കിൽ ഷോപ്പിലെ ആൾക്കാരുടെ എണ്ണം കുറയ്ക്കുന്നതിൻെറ ഭാഗമായി ഓരോരുത്തരായി പ്രവേശിപ്പിച്ചപ്പോൾ പല ഉപഭോക്താക്കളും മൂന്നു മണിക്കൂർ വരെ കാത്തിരിക്കേണ്ടതായും വന്നു.

തിരക്ക് മൂലം കടയ്ക്കുള്ളിൽ പ്രവേശിക്കാൻ പറ്റാത്ത എൻഎച്ച്എസ് സ്റ്റാഫിന് ഞായറാഴ്ച ക്കുള്ളിൽ എക്സ്ചേഞ്ച് ചെയ്യാൻ പറ്റുന്ന കൂപ്പണുകൾ നൽകിയിരുന്നു. അതോടൊപ്പം തന്നെ തിരക്ക് കാരണം നിരാശരായ പല മലയാളികളും വീട്ടിൽ പോകാൻ തുടങ്ങിയപ്പോൾ മരിച്ചാലും കുഴപ്പമില്ല ബ്രാൻഡഡ് ഷൂ ഇട്ട് പെട്ടിക്കകത്ത് കിടക്കാമല്ലോ എന്ന രസകരമായ അഭിപ്രായങ്ങളും കേഴ് ക്കാമായിരുന്നു. ഷോപ്പിൽ ഡിസ്‌കൗണ്ട് ഉണ്ടെങ്കിൽ മലയാളി കടകളിലേക്ക് എല്ലാമറന്നു പാഞ്ഞെത്തുന്നതിൻറെ ഉദാഹരണമായിരുന്നു ഇന്നെലത്തെ ഷോപ്പിങ് തിരക്കിലെ മലയാളി സാന്നിധ്യം.