നമ്പിനാരായണനെ ചാരക്കേസില്‍ കുടുക്കിയതന്വേഷിക്കാന്‍ നിയോഗിച്ച മൂന്നംഗസമിതിയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ഡി.കെ.ജെയ്ന്‍ പിന്‍മാറി. ബിസിസിഐ ഓംബുഡ്സ്മാനായി നിയമിച്ചതിനാല്‍ ജോലിഭാരം കൂടുതലെന്ന് വിശദീകരണംഇക്കാര്യം കാണിച്ച് സുപ്രീംകോടതിക്ക് കത്ത് കൈമാറി.

ചാരക്കേസ് അന്വേഷിച്ചതു കേരള പൊലീസിലെ എട്ടംഗ സംഘം. ക്രൈംബ്രാഞ്ച് ഡിഐജിയായിരുന്ന സിബി മാത്യൂസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത് അന്നത്തെ ഡിജിപി ടി.വി.മധുസൂദനൻ. നാർകോടിക് സെൽ എസ്പി ജി.ബാബുരാജ്, ഡിവൈഎസ്പി കെ.കെ.ജോഷ്വ, സിറ്റി സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ എസ്.വിജയൻ, ഇൻസ്പെക്ടർ എസ്.യോഗേഷ്, വഞ്ചിയൂർ എസ്ഐ തമ്പി എസ്.ദുർഗാദത്ത് എന്നിവർക്കു പുറമേ പേരൂർക്കട സിഐ എ.കെ.വേണുഗോപാൽ, സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ സുരേഷ് ബാബു എന്നിവരെയും പിന്നീടു സംഘത്തിൽ ഉൾപ്പെടുത്തി.

ഇതിൽ സിബി മാത്യൂസ്, കെ.കെ.ജോഷ്വ, എസ്.വിജയൻ എന്നിവർക്കെതിരെയായിരുന്നു സിബിഐ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൽ പ്രതികൂല പരാമർശം. ഡിജിപിയായി വിരമിച്ച സിബി മാത്യൂസ്, എസ്പിയായി വിരമിച്ച കെ.കെ.ജോഷ്വ എന്നിവർ വിശ്രമജീവിതത്തിലാണിപ്പോൾ. എസ്പിയായി വിരമിച്ച എസ്.വിജയൻ തിരുവനന്തപുരത്ത് അഭിഭാഷകൻ.