യുട്യൂബ് വഴി സ്ത്രീകൾക്കെതിരെ അശ്ലീല പ്രസ്താവന നടത്തിയ യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച സംഭവത്തിൽ രൂക്ഷമായി തങ്ങളെ വിമർശിച്ച പി.സി ജോർജിന് മറുപടിയുമായി ശ്രീലക്ഷ്‌മി അറയ്‌ക്കൽ. പി.സി ജോർജിനെ മാതൃകയാക്കിയാണ് താൻ തെറിവിളിക്കാൻ പഠിച്ചതെന്നും അദ്ദേഹം ഉൾപ്പടെയുളള തലമുറ മാറി ചിന്തിക്കണമെന്നുമാണ് വിശ്വാസമെന്നും ശ്രീലക്ഷ്‌മി ഒരു പ്രമുഖ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ശ്രീലക്ഷ്മി അറക്കലിന്റെ വാക്കുകൾ ഇങ്ങനെയാണ്…..

ഭർത്താക്കന്മാരെ കൊണ്ട് വിജയ് പി നായരെ അടിക്കണമായിരുന്നുവെന്നാണ് പി.സി ജോർജ് പറഞ്ഞത്. എനിക്ക് അച്ഛനും ഭർത്താവും ഇല്ലയെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുളളത്. ഞാൻ വാടകയ്‌ക്ക് ആളെയെടുത്ത് അടിപ്പിക്കണോ? ഞങ്ങൾ മൂന്നുപേർക്കും ഭർത്താക്കന്മാരില്ല. അതുകൊണ്ട് ഇനി എന്തെങ്കിലും ആവശ്യം വരുമ്പോൾ ഞങ്ങൾ പി.സി ജോർജിനെ വിളിക്കാം. അങ്ങേരെ പോലുളള ഒരു പൗരയാണല്ലോ ഞാനും. അങ്ങേർക്ക് മാത്രമേ ഈ ഗുണ്ടായിസവും തെറിവിളിയും പറ്റത്തുളളൂ. അങ്ങേര് ഈ വൃത്തിക്കേടൊക്കെ പറയുന്നുണ്ടല്ലോ..

പി.സി ജോർജ് ഒരു ജനപ്രതിനിധിയാണ്. അദ്ദേഹത്തെ കണ്ടാണ് ഞങ്ങളൊക്കെ വളർന്നുവന്നത്. എന്റെ ചെറുപ്പം തൊട്ട് കാണുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെ മാതൃകയാക്കിയാണ് ഞാൻ തെറിവിളിക്കാൻ പഠിച്ചത്. പി.സി ജോർജിന്റെ തെറിവിളി കേൾക്കുമ്പോൾ എനിക്ക് രോമാഞ്ചമൊക്കെ ഉണ്ടാകാറുണ്ട്. അത് എല്ലാവർക്കും ഇഷ്‌ടമാണ്. പി.സി തെറിവിളിക്കുമ്പാൾ നമ്മൾ രോമാഞ്ചിഫിക്കേഷൻ വന്ന് കൈയ്യടിക്കണം. പക്ഷേ ശ്രരീലക്ഷ്‌മി അറയ്‌ക്കലിന് പറ്റത്തില്ല. അത് എന്തുകൊണ്ടാണ്? എനിക്കും പി.സി ജോർജിനും ഭരണഘടന നൽകുന്ന അവകാശം ഒന്നാണ് എന്നും ശ്രീലക്ഷ്മി ചോദിക്കുന്നു.

പി.സി ജോർജ് വിജയ് പി നായരെ ചവിട്ടി കൊല്ലുമായിരുന്നുവെന്നാ പറഞ്ഞത്. ഞങ്ങൾ ആരേയും ചവിട്ടി കൊല്ലാൻ ഒന്നുമല്ല പോയത്. നിലനിൽപ്പിന്റെ ഭാഗമായാണ് ഞങ്ങൾ പോയത്. ഞങ്ങൾക്ക് ഗുണ്ടായിസമില്ല. ഇത്രയും തിരക്കുളള വ്യക്തിക്ക് എന്റെ വീഡിയോ ഒക്കെ കാണാൻ സമയം കിട്ടുന്നുവെന്ന് അറിയുന്നതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന് എന്നെ വെടിവച്ച് കൊല്ലണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഞാൻ ഇവിടെ തിരുവനന്തപുരത്തുണ്ട്. അദ്ദേഹം ഇങ്ങ് വന്നാൽ വെടിവയ്ക്കാൻ ഞാൻ നിന്ന് തരാം.

ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കളള് പോലും കുടിച്ചിട്ടില്ല. ഒരു ടീച്ചറായ ഞാൻ ലഹരി ഉപയോഗിക്കരുതെന്ന് പറയുമ്പോൾ എനിക്ക് അതിനുളള യോഗ്യത വേണം. ലഹരി ഉപയോഗിച്ചിട്ടല്ല എന്റെ വായിൽ നിന്ന് തെറി വരുന്നത്. പി.സി ജോ‌ർജിന് ലഹരി ഉപയോഗിക്കുമ്പോഴാകും വായിൽ നിന്ന് തെറി വരുന്നത്. എന്റെ വായിൽ നിന്ന് തെറി പ്രതിരോധത്തിന്റെ ഭാഗമായാണ് വരുന്നത്.

ഞാൻ ലൈംഗിക വിദ്യാഭ്യാസത്തെപ്പറ്റിയും എന്റെ പേഴ്‌സണൽ ലൈംഗിക അനുഭവങ്ങളെപ്പറ്റിയുമാണ് പറയുന്നത്. ആണുങ്ങൾ പറയുന്നത് പോലെയാണ് ഞാനും. ആണുങ്ങൾ ചെയ്യുമ്പോൾ സെക്‌സും പെണ്ണുങ്ങൾ ചെയ്യുമ്പോൾ അത് വ്യഭിചാരവും ആകുന്നത് എന്തുകൊണ്ടാണ്? എന്റെ വാട്സാപ്പ് സ്റ്റാറ്റസ് അടക്കം എല്ലാം ഓപ്പണാണ്. അതെല്ലാം ഞാൻ പഠിപ്പിക്കുന്ന കുട്ടികൾ കാണുന്നുണ്ട്. എന്റെ ഒരു വിദ്യാർത്ഥികളും എന്നോട് മോശമായി പെരുമാറിയിട്ടില്ല. പുതിയ തലമുറയ്‌ക്ക് ഇതൊക്കെ സ്വീകരിക്കാൻ പറ്റും. എന്നാൽ പി.സി ജോർജിനെപോലെ പഴയ തലമുറയിൽപ്പെട്ടവർക്ക് കഴിയുന്നില്ല. അദ്ദേഹത്തെ പോലുളളവരും ഇതൊക്കെ മനസിലാക്കണം. പി.സി ജോർജിനെപ്പോലുളളവരും മാറി ചിന്തിക്കുന്ന ഒരു സമൂഹമാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നും ശ്രീലക്ഷ്മി പ്രതികരിച്ചു.

അശ്ലീല യൂട്യൂബര്‍ വിജയ് പി നായരുടെ താമസ സ്ഥലത്ത് ചെന്ന് ഭാഗ്യലക്ഷ്മിയും സംഘവും മര്‍ദ്ദിക്കുകയായിരുന്നു. ഇയാളുടെ ദേഹത്ത് കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്ക് പിന്തുണയുമായി ആരോഗ്യ മന്ത്രി അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. വിജയ് പി. നായരുടെ അശ്ലീല വീഡിയോകള്‍ക്കെതിരെ നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടി ഉണ്ടാകതിരുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം മര്‍ദ്ദനത്തിലേക്ക് നീങ്ങിയത്.

അതേസമയം വിജയ് പി. നായര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. നേരത്തെ ഇയാള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയതിനെതിരെ വ്യാപക വിമര്‍ശനം. ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്തത്. വിഷയത്തില്‍ ഹൈടെക് സെല്ലിനോട് നിയമോപദേശം തേടാന്‍ തിരുവനന്തപുരം ഡി.സി.പി മ്യൂസിയം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഐ.ടി ആക്ടിന്‍െ്‌റ 67, 67 എ വകുപ്പുകള്‍ കൂടി ചുമത്താമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്.