ശ്രീനിവാസ്സനും കുടുംബവും പങ്കെടുത്ത പഴയ കാല അഭിമുഖം അടുത്തിടെ സമൂഹ മാധ്യമത്തില്‍ വലിയ ചര്‍ച്ചാ വിഷയം ആയിരുന്നു. ശ്രീനിവസ്സാനൊപ്പം വിനീതും ധ്യാനും ഈ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. താന്‍ നവ്യ നായരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ വെള്ളിത്തിര എന്ന ചിത്രത്തിന്‍റെ പോസ്റ്റര്‍ കണ്ടതോടെ ആ ആഗ്രഹം താന്‍ പാടെ ഉപേക്ഷിച്ചുവെന്നും പറയുകയുണ്ടായി. വെള്ളിത്തിരയില്‍ നായകനായഭിനയിച്ച പൃഥ്വിരാജ് ഭാഗ്യവാനാണെന്നും അഭിപ്രായപ്പെടുകയുണ്ടായി. കൂടാതെ മീര ജാസ്മിന്‍ ഏട്ടത്തിയമ്മ ആയി വരുന്നതില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്നു വിനീത് ചോദിച്ചിരുന്നതായും ധ്യാന്‍ വെളിപ്പെടുത്തി.

കൈരളി റ്റീവിയുടെ ആര്‍ക്കൈവ്സ്സില്‍ സൂക്ഷിച്ചിരുന്ന ഈ അഭിമുഖം അടുത്തിടെ ചാനല്‍ പുറത്തു വിട്ടപ്പോള്‍ സോഷ്യല്‍ മീഡിയ വലിയ രീതിയില്‍ അതേറ്റെടുത്തിരുന്നു.

അതേ ആഭിമുഖത്തിന്‍റെ മറ്റൊരു ഭാഗത്തിലാണ് വിനീതും ധ്യാനും അച്ഛനെക്കുറിച്ച് ചില അഭിപ്രായങ്ങള്‍ പങ്ക് വയ്ക്കുന്നത്. തിരക്കഥ മാത്രം എഴുതിയാല്‍ പോരേ ഇങ്ങനെ സത്യങ്ങള്‍ എല്ലാം വിളിച്ച് പറയേണ്ടതുണ്ടോ എന്ന് വിനീത് അച്ഛനോട് ചോദിക്കുന്നു. അച്ഛന് കുറച്ചു കൂടി പക്വത ആകാം. കുറച്ചു കൂടി ഒതുക്കത്തോടെ പെരുമാറണം. പ്രായം ആകുമ്പോള്‍ അത് ശരിയാകും എന്നാണ് ശ്രീനിവാസന്‍ ഇതിന് മറുപടി പറഞ്ഞത്. എന്നാല്‍ കുറച്ചു നാള്‍ മുൻപ് വരെ തനിക്ക് അത്തരം ഒരു പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത് കൈ വിട്ട അവസ്ഥ ആണെന്നും വിനീത് കൂട്ടിച്ചേര്‍ക്കുന്നു. സുരേഷ് ഗോപിയുടെ അത്രയും പക്വത അച്ഛന് വരുന്നില്ല. സുരേഷ് ഗോപിയുടെ പക്വത പറഞ്ഞറിയിക്കാന്‍ പറ്റാത്തത് ആണെന്നാണ് വിനീതിന്‍റെ അഭിപ്രായം.

എന്നാല്‍ അച്ഛന്‍ ഇതേ രീതിയില്‍ തന്നെ തുടര്‍ന്നാല്‍ മതിയെന്നാണ്
ധ്യാനിന്‍റെ അഭിപ്രായം. ഇത്ര ഓപ്പണ്‍ ആയി പറയുന്നതു കൊണ്ടാണ് അച്ഛന്‍ അവതരിപ്പിക്കുന്ന ടെലിവിഷന്‍ പ്രോഗ്രാം മുന്നോട്ട് പോകുന്നത്. പക്ഷേ അച്ഛന്‍ ഇങ്ങനെ തുറന്നു പറയുന്നത് ആരും ശ്രദ്ധിക്കാറില്ല, അവര്‍ അവരുടെ ജോലി നോക്കി പോകും, അച്ഛന്‍ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.