സിനിമയ്ക്ക് ആവശ്യമില്ലാത്ത ഹൈപ്പ് നൽകി എന്ന വിമര്‍ശനത്തിന് തിരുവനന്തപുരം പ്രസ് ക്ലബില്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: എന്റെ നേർക്ക് ഉയരുന്ന ഏറ്റവും വലിയ ആരോപണം ഞാൻ സിനിമയ്ക്ക് വേണ്ടാത്ത ഹൈപ്പ് നൽകി എന്നാണ്. എന്നാൽ അതിന് തനിക്ക് യാതൊരു ഖേദവുമില്ല. ഞാൻ ഉണ്ടാക്കിയ ഒരു ഉൽപ്പന്നം വിറ്റഴിക്കേണ്ടത് എന്റെ ആവശ്യമാണ്. അതിനായി പരസ്യരംഗത്ത് നിന്നും പഠിച്ച മാർക്കറ്റിങ്ങ് പാഠങ്ങൾ ബോധപൂർവ്വം ഉപയോഗിച്ചിട്ടുണ്ട്. എനിക്ക് മാത്രം കണ്ട് രസിക്കാൻ അല്ലല്ലോ ഞാൻ പടം എടുത്തത്?

ഒടിയനെക്കുറിച്ചുള്ള കഥകൾ ചെറിയ കുട്ടിയായിരുന്നപ്പോൾ കേട്ടിട്ടുണ്ട്. പക്ഷെ ആരും ഒടിയനെ കണ്ടിട്ടില്ല. ആരും കാണാത്ത ഒരു മിത്തിന് രൂപം നൽകി അതിന്റെ മാനുഷികതലമാണ് നൽകിയത്. പഴയ കാലത്ത് മറ്റുള്ളവർക്ക് വേണ്ടി ദ്രോഹം ചെയ്യാൻ വേണ്ടി കൊട്ടേഷൻ എടുത്ത ആളുകളാണ് ഒടിയൻമാർ. ആ കഥാപാത്രത്തെ സാധാരണക്കാരനായ ഒരാളായിട്ടാണ് കാണിച്ചത്.

ഞാൻ കാണിച്ചത് പഴയ മോഹൻലാലിനെയാണ്. മോഹൻലാലിന്റെ പഴയ കുസൃതിയും തമാശകളുമൊക്കെ തിരികെ കൊണ്ടുവരാനാണ് ശ്രമിച്ചത്. മുപ്പതുകാരനായ മോഹൻലാലിനെ കാണിക്കാമെന്ന് മാത്രമാണ് പറഞ്ഞത്. അത് സിനിമയിൽ കാണിച്ചിട്ടില്ലേ? മലയാളസിനിമ പ്രേക്ഷകരെ പരിഗണിച്ചതുകൊണ്ടാണ് മാസ് കാണാതിരുന്നത്. എൺപതുകളിലെ ലുക്കിലുള്ള മോഹൻലാലിനെയാണ് കാണിച്ചത്.

ത്രീ ഇഡിയറ്റ്സിലെ ആമീർഖാന്റെ പോലെയൊക്കെയാണ് ഒടിയനുവേണ്ടി മോഹൻലാൽ ശാരീരികമായി മാറിയത്. കലാപരമായി സിനിമയ്ക്ക് നേരെ വിമര്‍ശനം ഉയർന്നാൽ മോഹൻലാൽ മറുപടി പറയും എന്നു തന്നെയാണ് എന്റെ വിശ്വാസം. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ ഒരു സിനിമ എടുക്കാൻ സാധിക്കില്ല. എന്റെ ശൈലിയിലും എന്റെ ജ്ഞാനത്തിലും ഞാൻ അവതരിപ്പിച്ച സിനിമയാണ് ഒടിയൻ. ആ സിനിമ മോഹൻലാലിന് വിശ്വാസ്യമായതുകൊണ്ടാണ് അദ്ദേഹം അഭിനയിച്ചത്.