ഡോ. മായാഗോപിനാഥ്

തികച്ചും അവിചാരിതമായിട്ടാണ് പ്രൊഫസർ ശാരദാമണിയെ സുമിത്ര പരിചയപ്പെട്ടത്.
അമ്മയുടെ കാലുവേദനയ്ക്ക് ചികിൽസിക്കുന്ന ഡോക്ടർ രമേശിന്റെ പരിശോധന മുറിയ്ക്കു പുറത്തെ ടീപോയിൽ കിടന്ന കഥാ പുസ്തകത്തിന്റെ പുറം ചട്ടയിലെ കട്ടികണ്ണടവച്ച നരകയറിയ മുടിയുള്ള സൗമ്യമായ മുഖത്തെ പാതിവിടർന്ന ചിരിയിലും കണ്ണടയ്ക്കിടയിലൂടെ വലിയ കണ്ണുകളിൽ കുടിയിരുന്ന വിഷാദം നീരണിഞ്ഞു കിടന്ന പോലെ.

പുറംചട്ട തിരിച്ച് അവസാനത്തെ കഥ വായിച്ചു. ശയ്യാവലംബിയായ ഭർത്താവ് ഒരു ദിവസം ഭാര്യയോട് നീയിങ്ങനെ കോലം തിരിഞ്ഞു പോയല്ലോ മണീ. നല്ലൊരു സാരിയുടുത്തു മുടി ഒതുക്കി നെറ്റിയിൽ സിന്ദൂരം തൊട്ട് നീയെന്റെ അരികെയിരുന്ന് കഞ്ഞി തരുമോ? എനിക്ക് നിന്നെ നെറ്റിയിലെ സിന്ദൂരം മായാതെ കാണണം ആരെന്തു പറഞ്ഞാലും വേണ്ടില്ല ഞാൻ ഇല്ലെങ്കിലും നീ കുങ്കുമം തൊടണം. നിറമുള്ള പുടവ ചുറ്റണം.. അതാ എനിക്കിഷ്ടം..

നിറഞ്ഞ കണ്ണുകൾ തുളുമ്പാതെ മനസ്സ് വിങ്ങി അണിഞ്ഞൊരുങ്ങി അദ്ദേഹത്തിന്റെ അടുത്തിരുന്നു കഞ്ഞി കൊടുത്ത് കൊണ്ടിരിക്കുന്നതിനിടെ നെഞ്ച് വേദന വന്ന് ഒരു നിമിഷം കൊണ്ടു പ്രാണൻ വിട്ട് പോയതും..

ആ കഥ വായിച്ച് സുമിയുടെ കണ്ണുകളും നിറഞ്ഞു പോയി..

വീണ്ടും കവർ പേജിലെ ചിത്രത്തിൽ നോക്കി. ഇളം പച്ച കരയുള്ള സെറ്റ് സാരി. നെറ്റിയിൽ ചന്ദനക്കുറിക്കുള്ളിൽ നിന്ന് ഒരു സിന്ദൂരചുവപ്പ് എത്തിനോക്കുന്നത് കണ്ടു…

ശാരദാമണിയമ്മേ നിങ്ങളെന്റെ ഹൃദയത്തിലേക്കു കടന്ന് കയറിയത് ഞൊടിയിടയിലാണ്.. സുമിത്ര ആ പുസ്തകവുമായി കൗണ്ടറിൽ എത്തി. അവിടെ ഇരുന്ന പെൺകുട്ടിയോട് ആ കഥ എഴുതിയ അമ്മ ഇവിടുത്തെ പേഷ്യന്റ് ആണോ എന്ന് തിരക്കി.
അവരോടു ആയമ്മയുടെ ഫോൺ നമ്പർ ചോദിച്ചു വാങ്ങി.

അമ്മയെ ഫോൺ വിളിച്ച് സംസാരിച്ച് നേരിട്ട് കാണാൻ തീരുമാനിച്ച് അഡ്രെസ്സ് വാങ്ങി.

അമ്മ പറഞ്ഞ അടയാളങ്ങൾ വച്ച് കിള്ളിയാറിന് കുറുകെയുള്ള പാലത്തിലൂടെ കടന്ന് വന്ന് മൂന്ന് പടുകൂട്ടൻ കെട്ടിടങ്ങളുടെ മുന്നിലെത്തി. നടുവിലത്തെ ഓറഞ്ച് നിറം ബിൽഡിംഗ്‌. അമ്മ പറഞ്ഞത് ഓർത്തു.

11B. അമ്മയെ ഫോണിൽ വിളിച്ചു താൻ താഴെ എത്തിയ വിവരം പറഞ്ഞു.

ലോബിയിൽ കുറച്ച് കുട്ടികൾ ഏതോ കളിതമാശകളിൽ മുഴുകി നിന്നിരുന്നു. വിശാലമായ ഒരു സോഫയിൽ ഇരുന്ന് പത്രം വായിക്കുന്ന ഒരു മുത്തശ്ശിയെ കണ്ടു.

സുമിത്ര എലെവറ്റോറിൽ കയറി 11 പ്രെസ്സ് ചെയ്തു.
കൂടെ ഏഴാം നിലയിൽ ഇറങ്ങാനുള്ള ഒരു കുട്ടിയുണ്ടായിരുന്നു.
ജീൻസും ടോപ്പുമിട്ട ഒരു ചുരുണ്ടമുടിക്കാരി.

ബാല്യത്തിന്റെ കൗതുകമോ കുറുമ്പോ ഒന്നും അവളുടെ കണ്ണിൽ ഉണ്ടായിരുന്നില്ല. അവൾ ഇടയ്ക്കിടെ മൊബൈലിൽ അക്ഷമയോടെ നോക്കി കൊണ്ടേയിരുന്നു.

കുട്ടി ഇറങ്ങി പോയപ്പോൾ സുമിത്ര എലെവറ്ററിൽ ഒറ്റയ്ക്കായി.

പതിനൊന്നാം നിലയിലെത്തി.11. B കണ്ടുപിടിക്കാൻ തീരെ ബുദ്ധിമുട്ടുണ്ടായില്ല. അമ്മ പുറത്ത് തന്നെ നിന്നിരുന്നു.

അമ്മയ്ക്ക് താൻ കരുതിയതിലും കൂടുതൽ നര പടർന്ന മുടിയും പരീക്ഷീണതയും തോന്നി.എങ്കിലും നെറ്റിയിൽ ചന്ദന വരയ്ക്കുള്ളിൽ ഒരു സിന്ദൂര ചുവപ്പ് അപ്പോഴും തുടുത്തു നിന്നു. സംതൃപ്തവും സൗഭാഗ്യപ്രദവും ആയ ഒരു ദാമ്പത്യത്തിന്റെ പ്രതീകമായി അത് തെളിഞ്ഞു നിന്നു.

സുമി വരൂ. ആദ്യ കാഴ്ചയിലെ അമ്മ തന്നെ വല്ലാതെ ആകർഷിച്ചു. വെളുവെളുത്ത തറയും ചുമരുകളും ഉള്ള വിശാലമായ സ്വീകരണ മുറിയിലെ പതുപതുത്ത സോഫയിൽ ഇരുന്ന് ചുറ്റും നോക്കി.

ഇതാണെന്റെ ഒരേയൊരു മകൻ. ഇംഗ്ലണ്ടിൽ ഡോക്ടറാണ്. വലിയ ഒരു ഫോട്ടോ ചൂണ്ടി അമ്മ പറഞ്ഞു. നിറയെ പൂവിട്ട വാകമരച്ചുവട്ടിൽ ഇരുന്ന അമ്മയെ പിന്നിൽ നിന്നു കഴുത്തിൽ ചുറ്റിപ്പിടിച്ചു ചിരി തൂകുന്ന ചിത്രം. അമ്മയുടെ കണ്ണുകൾ പുത്രസ്നേഹത്താൽ ദീപ്തമായ ചിത്രം

അതിനടുത്ത് ഉടൽ മൂടുന്ന വസ്ത്രങ്ങളും കമ്പിളി തൊപ്പിയും സ്കാർഫും കെട്ടി രണ്ട് പെൺകുട്ടികൾ ചിരിച്ചു കൊണ്ടു നിൽക്കുന്ന ഫോട്ടോ.ഇതാണ് മിനിയും സിനിയും. ചെറുമക്കൾ. ഇതവരുടെ അമ്മ.
മരുമകളുടെ ചിത്രം ചൂണ്ടി അമ്മ പറഞ്ഞു.

പക്ഷെ ഹാളിൽ ഒരിടത്തും അമ്മയുടെ ഭർത്താവിന്റെ ചിത്രങ്ങൾ കണ്ടില്ല.

സുമിത്രയ്ക്ക് കുടിക്കാൻ അമ്മ ചായ കൊണ്ടു വന്നു.
ചായ മൊത്തി കുടിക്കെ അമ്മ ഓരോരോ വിശേഷങ്ങൾ പറഞ്ഞു.

ഇവിടെ ഈ ഫ്ലാറ്റിൽ ഞാൻ ഒറ്റയ്ക്കാണെന്നു എനിക്ക് തോന്നാത്തത് എന്താണെന്നറിയുമോ സുമിയ്ക്ക്?”വരൂ
ഞാൻ കാണിച്ചു തരാം.” സുമിത്രയെ അമ്മ ബാൽക്കണിയിലേക്ക് കൂട്ടിക്കൊണ്ട് പോയി.
ശക്തമായ കാറ്റു വീശുന്നുണ്ടായിരുന്നു അവിടെ.
ബാൽക്കണിൽ അമ്മ ഒരു തുളസിത്തറ വച്ചിരുന്നു.
തഴച്ചു വളർന്ന തുളസിചെടി ഒരു വലിയ ചതുര തിട്ടയ്ക്കുള്ളിൽ ആയിരുന്നു വച്ചിരുന്നത്.ഞാൻ മോനോട്
പ്രത്യേകം പറഞ്ഞു ചെയിച്ചതാ ഇത്. അമ്മ ദൂരേക്ക് വിരൽ ചൂണ്ടി പറഞ്ഞു. കണ്ടോ എന്റെ സർവസ്വവും ഞാനിപ്പോൾ അർപ്പിച്ചിരിക്കുന്നത് അവിടെയാ.
കിള്ളിയാറിനപ്പുറം ചെറുതും വലുതുമായ അനേകം കെട്ടിടങ്ങൾക്ക് ഇടയിൽ ശിവക്ഷേത്രത്തിന്റെ ചുറ്റമ്പലവും കൊടിമരവുമെല്ലാം വ്യക്തമായി കാണാമായിരുന്നു
ഭഗവാന്റെ നിർമ്മാല്യത്തിന്റെ മണിയൊച്ച കേട്ടാണ് പുലർച്ചെ ഞാൻ ഉണരുക. പക്ഷെ കഴിഞ്ഞ അഞ്ച് കൊല്ലമായി ഭഗവാനെ കണ്ടു തൊഴുതിട്ട്…
ഇവിടെ നിന്നെങ്കിലും കാണാനാവുന്നത് മഹാഭാഗ്യം..
അമ്മ അമ്പലത്തിനു നേർക്ക് നോക്കി തൊഴുതപ്പോൾ സുമിത്രയും കൂടെ തൊഴുതു.
തുളസി ചെടിയെ തഴുകി വന്ന കാറ്റിൽ അമ്മ അപ്പോൾ ഇറുത്തെടുത്ത ഒരു തുളസിക്കതിരിന്റെ സുഗന്ധം അവിടമാകെ നിറഞ്ഞ വിശുദ്ധി പരത്തി.

സുമിക്ക് മറ്റൊരൂട്ടം ഞാൻ കാണിച്ചു തരാം. അമ്മ സുമിത്രയെ അപ്പാർട്മെന്റിന്റെ മറുവശത്തേക്ക് കൂട്ടികൊണ്ട് പോയി.

ദീർഘകാലമായി ഒറ്റയ്ക്ക് താമസിക്കുന്നൊരാൾക്ക് മിണ്ടാനും പറയാനും ഒരാൾ ഉണ്ടായാലത്തെ സന്തോഷത്തോടെ അമ്മ നിർത്താതെ സംസാരിച്ചുകൊണ്ടേയിരുന്നു.

അമ്മ ആ വശത്തെ നീളൻ ജനാല തുറന്നപ്പോൾ നഗരത്തിന്റെ പ്രൗഢിയോടെ തലയുയർത്തി നിന്ന അനേകം കെട്ടിടങ്ങൾക്കപ്പുറം സഹ്യപർവത നിരകളുടെ നീലനിറം. ഇടയ്ക്ക് കണ്ട രണ്ട് ശൃംഗങ്ങൾ ചൂണ്ടി അമ്മ പറഞ്ഞു ഏറ്റവും പൊക്കമുള്ളത് അഗസ്ത്യമലയാണ്. അതിനൊക്കെ ഇങ്ങിപ്പുറം ചെത്തി മുറിച്ച പോലെ കാണുന്നത് എന്റെ മൂക്കുന്നി മലയാണ്.

എന്റെ കുടുംബ വീട് മലയിൻകീഴാണ്. പേര് പോലെ തന്നെ മലകളുടെ നാട്.മാങ്കുന്നു മല,എള്ളുമല, മൂക്കുന്നി മല ഇവ എല്ലാം ഞങ്ങൾക്ക് ഹിമാലയം പോലെ പവിത്രമായിരുന്നു.
പണ്ട് കാലത്ത് എള്ളു ചെടികൾ സമൃദ്ധമായി പൂത്തു കിടന്ന കാടാണ് എള്ളുമല.
അവിടെ ഒരു ഭൂതത്താൻ കാവുണ്ട്…

മൂക്കുന്നി മലയെ കുറിച്ച് താൻ കേട്ടിരുന്നു.

പണ്ട് രാമ രാവണ യുദ്ധകാലത്തു ഹനുമാൻ ഹിമാലയത്തിൽ നിന്നടർത്തി കൊണ്ടു വന്ന മലയുടെ ഒരു ഭാഗം ഹനുമാന്റെ മൂക്കു തട്ടി അടർന്നു വീണതാണത്രേ മൂക്കുന്നി.

പക്ഷെ എള്ള് മലയെ കുറിച്ച് കേട്ടിരുന്നില്ല.
സുമി പോയി കാണണം.

അങ്ങോട്ടുള്ള വഴി നിറയെ അനേകം കാട്ടുചെടികളും മരങ്ങളുമുണ്ട്. മഴ പെയ്തൊഴിഞ്ഞാലും വിട്ടുമാറാത്ത ഈർപ്പം ഒളിച്ചിരിക്കുന്ന വഴി.

അവിടേ കുത്തനെ ചരിഞ്ഞ ഒരു കരിമ്പാറയുണ്ട്.. അതിൽ വലിയ ചാരുകസാല പോലെ ഒരു കുഴിയും ഭീമസേനന്റെ കസേര എന്നാണ് നാട്ടുകാര് അതിനിട്ട പേര്..ഏതോ കാലത്തെ നീരൊഴുക്കിന്റെ അടയാളമായ ചില പാടുകളുമുണ്ട് അവിടേ.
ഭീമന്റെ കസാലയുടെ മേലറ്റത്തു നിന്നാൽ പാറയിടുക്കിലൂടെ ഭൂതത്താന്റെ അമ്പലം കാണാം. ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്.

അമ്മ അത് പറഞ്ഞ് ചിരിച്ചു.

മഹാകവി മലയിൻകീഴു മാധവ പണിക്കർ ഭഗവത് ഗീത
328 പാട്ടുകളായി കാച്ചി കുറുക്കി ഭാഗവാന് അർപ്പിച്ച നാടാണത്. സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന്റെ സാന്നിധ്യം നിറഞ്ഞയിടം അറിയുമോ?

പിന്നീട് അമ്മ സുമിയെ തന്റെ കിടപ്പു മുറിയിലേക്ക് കൂട്ടികൊണ്ട് പോയി. അവിടെ കട്ടിലിൽ കിടന്നാൽ കാണും വിധം അമ്മയുടെ ഭർത്താവിന്റെ ഒരു പൂർണകായ ചിത്രം തൂക്കിയിരുന്നു.

ഇതാണെന്റെ പ്രാണനായിരുന്നയാൾ…
എന്റെ ജീവിതത്തിലെ സത്യത്തിന്റെ സ്പന്ദനം.

സത്യത്തെക്കാൾ വിലപിടിപ്പുള്ളതായി മറ്റെന്താണുള്ളത്…
..ആ വിരൽ തുമ്പ് പിടിച്ചതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സുരക്ഷിതത്വവും.

അദ്ദേഹം എന്നും പറയുമായിരുന്നു. മണിയുടെ കണ്ണ് നിറയുന്നത് സഹിക്കാനാവില്ലെന്നു…അതുകൊണ്ട് ഒരു കടലോളം കണ്ണീർ ഉള്ളിൽ നിറഞ്ഞാലും ഞാനതു ഒഴുക്കാറില്ല സുമി.. ഏത് ലോകത്തായാലും അദ്ദേഹത്തിന്നത് വേദനയാവും..

പോയിട്ടിപ്പോൾ അഞ്ച് കൊല്ലം കഴിഞ്ഞു..
കണ്ണടച്ചാൽ ഇപ്പോഴും കൂടെയുള്ള പോലെ തോന്നും..ഇടയ്ക്കിടെ മണി എന്ന്‌ വിളിക്കുന്നത് എനിക്ക് കേൾക്കാം…
സത്യ സ്പന്ദനങ്ങൾ ഒരിക്കലും നിലയ്ക്കില്ലല്ലോ കുട്ടി… അതിന്റെ രൂപ ഭാവങ്ങൾക്കല്ലേ മാറ്റമുണ്ടാവുകയുള്ളു…

നിശബ്ദമായ രാത്രികളിൽ ഞാനീ ജാലകവിരി മാറ്റി ആകാശത്തെ എണ്ണമറ്റ നക്ഷത്രങ്ങളെ നോക്കി കിടക്കും…

അമ്മ തനിക്കേറ്റവും പ്രിയമുള്ള ഒരു ബന്ധുവിനോടെന്ന പോലെ സുമിത്രയോട് തന്റെ ഹൃദയം തുറക്കുകയായിരുന്നു.

ഇപ്പോൾ മുട്ടുവേദനയാണ്‌ ഏറ്റവും വലിയ പ്രശ്നം..
തേയ്മാനം ഉണ്ട്. ഓപ്പറേഷൻ വേണ്ടി വരുമെന്നാണ് ഡോക്ടർ രമേശ്‌ പറഞ്ഞത്.

എന്റെ ഓർമ്മകൾക്ക് കൂടി തേയ്മാനം വന്നുപോയാൽ പിന്നെ എന്താവും അവസ്ഥ എന്നൊരു ചിന്ത വല്ലാതെ അലട്ടുന്നുണ്ട് ഇടയ്ക്കിടെ..

ഒറ്റയ്ക്കായാൽ വാർദ്ധക്യം നമ്മെ വല്ലാതെ ഭയപ്പെടുത്തും കുട്ടി….

ഒന്ന് കിടന്നു പോയാൽ മോനി ക്ക് വന്ന് നിൽക്കാൻ ആവുമോ?
അവനും അവന്റെ ഭാര്യക്കും മക്കൾക്കുമെല്ലാം OCI കാർഡ് ഉണ്ട്. പക്ഷെ അവരൊക്കെ ഇംഗ്ലീഷ് പൗരന്മാരയല്ലേ ജീവിക്കുന്നത്.

അവിടെ പോയി നിൽക്കാൻ മോനി നിർബന്ധിക്കുമെങ്കിലും എനിക്ക് നാട് വിട്ട് പോകാൻ താല്പര്യമില്ല കുട്ടി.

ഇവിടെ ഈ അപാർട്മെന്റിലാവുമ്പോൾ അവശ്യ സാധനങ്ങളും ഒക്കെ വാങ്ങി തരാനും, മറ്റ് എന്തേലും ആവശ്യം വന്നാലൊക്കെ ആരെങ്കിലും ഉണ്ടാവുമല്ലോ സഹായത്തിന്… വേറെ ഒന്നും പേടിക്കേണ്ടല്ലോ ആ ഒരൊറ്റ കാരണത്താലാണ്
ഇവിടെ മകൻ വാങ്ങിയ ഫ്ലാറ്റിൽ താമസിക്കാൻ ഞാൻ തയ്യാറായത്. ഇപ്പോൾ ഞാനീ വീടിനെയും വല്ലാതെ സ്നേഹിക്കുന്നു…

പരിചിതത്വമാണ് എന്റെ പ്രശ്നം..
അടുത്താൽ പരിചിതമായാൽ പിന്നെ എന്തും വിട്ടകലാൻ ഒരു വേദനയാണ്..
ആദ്യമൊക്കെ ഈ ഫ്ലാറ്റും അപരിചിതത്വത്താൽ എന്നെ ശ്വാസം മുട്ടിച്ചിരുന്നു…

മോനി അവന്റെ അച്ഛനെ പോലെതന്നെയാണ്.. ഭാര്യയെ ജീവനാണവനും. അവനവളെ പിരിഞ്ഞിരിക്കാനും വയ്യ. എന്നെ ഒറ്റയ്ക്കാക്കാനും വയ്യ. പാവം കുട്ടി. എന്ത്‌ നീറ്റലാവും അവന്റെ ഉള്ളു നിറയെ…

അമ്മയുടെ വാക്കുകളിൽ ഒറ്റപ്പെടലിന്റെ നൊമ്പരവും മകന്റെ തിരക്കിൽ അവർക്കു താൻ ഒരു ബുദ്ധിമുട്ടുണ്ടാവരുത് എന്ന ചിന്തയും തന്റെ ഭയവും വിഹ്വലതകളും എല്ലാം ഇടതടവില്ലാതെ പ്രവഹിച്ചു കൊണ്ടിരുന്നു.

തന്റെ അന്ത: സംഘർഷങ്ങൾ പറഞ്ഞ് തീർക്കാൻ ഒരാൾ അവർക്കു വേണ്ടിയിരുന്നു എന്ന്‌ സുമിത്ര തിരിച്ചറിഞ്ഞു.

അമ്മയുടെ കുടുംബവീട് മകൻ ഭാര്യയുടെ സഹോദരിക്ക് കൈമാറ്റം ചെയ്തത്തിലുള്ള പരിഭവത്തെ അമ്മ പരാതിയായല്ലെങ്കിലും വേദനയോടെയാണ്‌ പറഞ്ഞത്..

വളരെ ചുരുങ്ങിയ നേരം കൊണ്ടു തന്റെ ജീവിതത്തിന്റെ കലർപ്പില്ലാത്ത ഒരു ചിത്രം അമ്മ സുമിത്രയ്ക്ക് നല്കി.

ഇടയ്ക്ക് അമ്മയുടെ നീര് വച്ച മുട്ടുകാൽ കണ്ടു അവിടെ മേശമേലിരുന്ന കൊട്ടംചുക്കാദി കുഴമ്പ് മുട്ടിനു മേൽ പുരട്ടി തടവി കൊടുത്തു സുമിത്ര.

കൂടാതെ അമ്മയോടൊപ്പം അടുക്കളയിൽ കയറി രാത്രി ഭക്ഷണത്തിനുള്ള ചപ്പാത്തി പരത്താനും സുമിത്ര സഹായിച്ചു.

പെട്ടെന്നാണ് അമ്മ അടുത്ത് വന്നതും സുമിയുടെ താടിയിൽ പിടിച്ചുയർത്തി പറഞ്ഞതും…
നിന്നെ പോലെ ഒരു മകളെ ഭഗവാൻ എനിക്ക് തന്നെങ്കിൽ എന്ന്‌ വല്ലാതെ ആശിച്ചു പോയി മോളേ.

അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..കയ്യിലെ
മാവ് പൊടി തട്ടി കളഞ്ഞ് അമ്മയെ കെട്ടിപിടിച്ചു സുമിത്ര പറഞ്ഞു..

സ്വന്തം മകളാണെന്ന് തന്നെ കരുതിക്കോളൂ അമ്മേ…

അടുത്ത ശനിയാഴ്ച താൻ വന്ന് അമ്മയെ ശിവന്റെ കോവിലിൽ കൊണ്ടു പോകാം എന്ന്‌ ഉറപ്പ് പറഞ്ഞു വൈകുന്നേരം തിരികെ ഇറങ്ങുമ്പോൾ അമ്മ സുമിത്രയ്ക്ക് സ്വന്തം കൈയ്യൊപ്പിട്ടു ഒരു പുസ്തകം നല്കി
എന്നെ അമ്മയായി കണ്ട എന്റെ മകൾ സുമിത്രയ്ക്ക് സ്നേഹപൂർവ്വം….
ശാരദാമണിയമ്മ.
അമ്മയുടെ മുഖത്തിന്നപ്പോൾ കൂടുതൽ ചൈതന്യം കൈവന്ന പോലെ തോന്നി.

അന്നേരം അമ്മ തനിക്ക് വന്ന മകന്റെ ഇമെയിൽ തുറന്ന് വായിച്ചിരുന്നില്ല.

ഭാര്യയുടെ സഹോദരനും കുടുംബത്തിനും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ആയെന്നും അവരുടെ മക്കളുടെ പഠന സൗകര്യം അനുസരിച്ചു അവർക്ക് ഫ്ലാറ്റിൽ താമസിക്കുന്നതാണ് നല്ലതെന്നും അമ്മയ്ക്ക് താമസിക്കാൻ മകൻ നെറ്റിലൂടെ തൊട്ടടുത്തു ഒരു ഷെയെറിങ് അക്കൊമോടെഷൻ തയ്യാറാക്കിയിട്ടുണ്ടെന്നും അങ്ങോട്ട്‌ താമസം മാറാൻ അമ്മയ്ക്ക് സഹായത്തിനും നെറ്റിലൂടെ ആളെ ഏർപ്പാടാക്കിയിട്ടുണ്ടെന്നും ഒക്കെ എഴുതിയ മെസ്സേജ് കാണാതെ അമ്മ ഭഗവാൻ തന്ന മകൾക്കൊപ്പം ശനിയാഴ്ചകളിൽ ശിവന്റെ കോവിലിൽ തൊഴുന്നത് ഓർത്തു അപ്പോൾ നിറഞ്ഞ മനസ്സോടെ ചിരിക്കുകയായിരുന്നു.

ഡോ. മായാഗോപിനാഥ്: തിരുവനന്തപുരം സ്വദേശി . പ്രമുഖസാഹിത്യകാരിയും തിരുവനന്തപുരം ധര്‍മ്മ ആയുര്‍വേദ സെന്‍റര്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമാണ്. പ്രസിദ്ധീകരിച്ച സാഹിത്യകൃതികള്‍: മരുഭൂമിയിൽ മഴ പെയ്യുമ്പോൾ, തളിർ മരം , ഇതെന്‍റെ ജാലകം, ഇതളുകൾ പൂക്കളാവുമ്പോൾ, മഴ നനച്ച വെയിൽ,
നിത്യകല്യാണി തുടങ്ങിയ ആറോളം കഥാസമാഹാരങ്ങളും അർദ്ധനാരി എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.