ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അണുബാധ മൂലം 9 വിദ്യാർത്ഥികൾ മരിച്ച സംഭവത്തിനുശേഷം സ്‌ട്രെപ്റ്റോകോക്കസ് എ ബാധിതരായ സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിരോധ ആന്റിബയോട്ടിക്കുകൾ നൽകാൻ ഒരുങ്ങി സർക്കാർ. ആൻറിബയോട്ടിക്കുകൾ നൽകുന്നത് ഒരു ഓപ്ഷൻ മാത്രമാണെന്നും തിങ്കളാഴ്ച നടക്കുന്ന ഹൗസ് ഓഫ് ലോർഡ്സിൽ ഈ വിഷയം ഉന്നയിക്കുമെന്നും സ്കൂൾ മിനിസ്റ്റർ നിക്ക് ഗിബ് പറഞ്ഞു. ബെൽഫാസ്റ്റ് പ്രൈമറി സ്‌കൂളിലെ അഞ്ചു വയസ്സുകാരിയുടെ മരണമാണ് അണുബാധ ബാധിച്ച് മരിച്ച വിദ്യാർത്ഥികളിൽ ഏറ്റവും ഒടുവിലത്തേത്. നിലവിൽ അധികൃതർ ഇപ്പോൾ സ്കൂളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.

രാജ്യത്താകമാനം സെപ്റ്റംബർ മുതൽ സ്ട്രെപ്ട് എ ബാക്ടീരിയയുടെ അണുബാധ മൂലം എട്ടു കുട്ടികളാണ് മരിച്ചത്. ഒക്ടോബറിൽ സ്ട്രെപ് എ ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഒസ്കാർലറ്റ് ഫീവർ പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സ്കൂളുകളിലും മറ്റും സ്ട്രെപ്ട് എ കേസുകൾ തടയാൻ ആൻറിബയോട്ടിക് ഉപയോഗിക്കണം എന്ന മാർഗനിർദേശം മുന്നോട്ട് വെച്ചിരുന്നു. അണുബാധയുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലുള്ള ആശങ്ക കണക്കിലെടുത്ത് ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാം എന്ന് ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ പീഡിയാട്രിക്സ് പ്രൊഫസർ ആദം ഫിൻ പറഞ്ഞു. യുകെ ഹെൽത്ത് ആൻഡ് സെക്യൂരിറ്റി ഏജൻസി നിലവിലെ സാഹചര്യവും നിരീക്ഷിച്ച് എന്താണ് ഇത്തരത്തിലുള്ള പ്രശ്നമുണ്ടാകാൻ ഉള്ള കാരണമെന്ന് അന്വേഷിക്കുന്നതായും മിസ്റ്റർ ഗിബ് പറഞ്ഞു.