ആറാം ക്ലാസുകാരന്റെ വീട്ടിലെ കാഴ്ച്ച കണ്ട് പൊലീസിന്റെ നെഞ്ചു വിങ്ങി. കോവിഡിൽ ദുരന്തമനുഭവിക്കുന്ന മനുഷ്യരുടെ ജീവിതം ദുരന്തത്തിൽ നിന്ന് ദുരന്തത്തിലേയ്ക്ക് നീങ്ങുകയാണ്. നാടിൻറെ വികസനം പറഞ്ഞു നടക്കുന്ന രാഷ്ട്രിയക്കാർക്കോ, പ്രമാണിമാർക്കോ ചിന്തിക്കാൻ പോലും കഴിയാത്ത ദുരവസ്ഥയിൽ ചില ജീവിതങ്ങൾ…അതിനൊരു ഉദാഹരണമാണ് ആറാം ക്ലാസുകാരന്റെ വാക്കുകൾ കേട്ട പോലീസുകാരന്റെ കരുണ..

‘സാർ, ചിക്കൻ കഴിച്ചിട്ടു കുറേ നാളായി. വാങ്ങിനൽകാൻ ഇപ്പോൾ ആരുമില്ല..’ ഫോണിലൂടെ ആറാം ക്ലാസുകാരൻ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ മാള ജനമൈത്രി പൊലീസിലെ സിപിഒമാരായ സജിത്തിന്റെയും മാർട്ടിന്റെയും നെഞ്ചു വിങ്ങി. ചിക്കനും അത്യാവശ്യം പലചരക്കു സാധനങ്ങളും വാങ്ങി കുട്ടിയുടെ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച വിങ്ങലിനെ വേദനയാക്കി മാറ്റി. 5 വർഷമായി തളർന്നു കിടക്കുന്ന അച്ഛനും വീട്ടുവേല ചെയ്തു കുടുംബം പോറ്റുന്ന അമ്മയും പണിതീരാത്ത വീടുമാണ് പൊലീസിനെ വരവേറ്റത്.

ക്വാറന്റീനിലിരിക്കുന്നവരുടെ സുഖവിവരം അന്വേഷിക്കാൻ വടമ മേക്കാട്ടിൽ മാധവന്റെ വീട്ടിലേക്കു ജനമൈത്രി സംഘം ഫോണിൽ വിളിച്ചപ്പോഴാണ് ആറാം ക്ലാസുകാരൻ സച്ചിൻ ഫോണെടുത്തത്. സുഖമാണോ, എന്തൊക്കെയുണ്ട് വിശേഷം എന്നു പൊലീസ് തിരക്കിയപ്പോൾ നിഷ്കളങ്കമായി സച്ചിൻ പറഞ്ഞു, ‘ഇവിടെ എല്ലാവർക്കും കോവിഡാണ് സർ’. പഠനമൊക്കെ എങ്ങനെ പോകുന്നു എന്നു ചോദിച്ചപ്പോൾ ‘പഠിക്കാൻ പുസ്തകമോ എഴുതാൻ പേനയോ ഒന്നുമില്ല..’ എന്നു മറുപടി. അതെന്താണെന്നു തിരക്കിയപ്പോൾ വേദനിപ്പിക്കുന്ന കഥ സച്ചിൻ വിശദമാക്കി.

കൂലിപ്പണിക്കാരനായിരുന്ന അച്ഛൻ മാധവൻ 5 വർഷമായി തളർന്നു കിടക്കുകയാണ്. കാൽ നൂറ്റാണ്ടു മുൻപു നിർമാണം പാതിവഴിക്കു നിലച്ച വീട്ടിലാണ് താമസം. അമ്മ ലതിക വീട്ടുജോലിക്കു പോയാണു കുടുംബം നോക്കുന്നത്. മൂന്നു പേർക്കും കോവിഡ് ബാധിച്ചതോടെ ജോലിക്കു പോകാൻ പറ്റാതായി. സമീപത്തു താമസിക്കുന്ന അധ്യാപികയാണ് സച്ചിന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ നൽകുന്നത്. ചിക്കൻ വാങ്ങിക്കൊണ്ടു വന്നാൽ വയ്ക്കാൻ പലചരക്കു സാധനങ്ങളുണ്ടോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു സച്ചിന്റെ വിഷമത്തോടെയുള്ള മറുപടി.

തുടർന്ന് ചിക്കനും പലചരക്കു സാധനങ്ങളുമായി പൊലീസ് വീട്ടിലെത്തി. ചോരുന്ന മേൽക്കൂരയും ജീർണിച്ച വാതിലുകളുമുള്ള വീടിനു മുന്നിൽ നിന്നു സച്ചിൻ പൊലീസിനെ സ്വീകരിച്ചു. അച്ഛൻ മാധവനെ കിടത്തുന്ന കട്ടിൽ കഴിഞ്ഞ ദിവസം ഒടിഞ്ഞു. സമീപവാസി നൽകിയ കട്ടിലിലാണ് ഇപ്പോൾ കിടക്കുന്നത്. സച്ചിന് ഒരു നേരമെങ്കിലും സന്തോഷം പകരാൻ കഴിഞ്ഞ പോലീസുകാരന് ഒരായിരം സല്യൂട്ട്…

വാർത്ത പുറംലോകം അറിഞ്ഞു മണിക്കൂറുകൾക്ക് ഉള്ളിൽ ആറാം ക്ലാസുകാരൻ സച്ചിനെ തേടി സഹായങ്ങളുടെ പ്രവാഹം. പാതിവഴിയിൽ പണി നിലച്ച സച്ചിന്റെ വീട് അറ്റകുറ്റപ്പണികളെല്ലാം തീർത്തു പൂർത്തീകരിച്ചു നൽകുമെന്നു മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി.പി. നന്ദകുമാർ അറിയിച്ചു. വിദേശത്തു നിന്നും സ്വദേശത്തു നിന്നുമായി ഒട്ടേറെപ്പേർ ഫോണിലൂടെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.

സച്ചിന്റെ നിസ്സഹായാവസ്ഥയെപ്പറ്റി മനോരമ പ്രസിദ്ധീകരിച്ച വാർത്ത കണ്ടാണ് മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി. ദാസ്, സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ചുമതല വഹിക്കുന്ന ശിൽപ ട്രീസ സെബാസ്റ്റ്യൻ എന്നിവർ മാള വടമയിൽ സച്ചിന്റെ വീടു തേടിയെത്തിയത്. സച്ചിന്റെ ജീവിതസാഹചര്യങ്ങൾ കണ്ട് സഹായ വാഗ്ദാനം നേരിട്ടറിയിച്ചു.
സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി ഉൾപ്പെടെയുള്ളവരും സഹായം വാഗ്ദാനം ചെയ്തു.

തൃശൂർ എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ കൊമേഴ്സ് വിഭാഗം തങ്ങളുടെ രാജ്യാന്തര കോൺഫറൻസിൽ ഓണറേറിയം നൽകാൻ സ്വരൂപിച്ച പണം സച്ചിനു നൽകി. കാവനാട് യുവജന കൂട്ടായ്മ, മ‍ാള സേവാഭാരതി തുടങ്ങിയ സംഘടനകളും സഹായങ്ങൾ എത്തിച്ചു നൽകി. സച്ചിന്റെ അച്ഛൻ മാധവൻ 5 വർഷമായി തളർന്നു കിടക്കുകയാണ്. അമ്മ കൂലിപ്പണിക്കു പോയാണ് കുടുംബം പോറ്റുന്നത്. മൂന്നു പേർക്കും കോവിഡ് ബാധിച്ചതോടെ ഇവരുടെ ജീവിതം തന്നെ പ്രതിസന്ധിയിലായിരുന്നു.