ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പലസ്തീൻ അനുകൂല മാർച്ചുകൾക്കെതിരെ ‘കൂടുതൽ നടപടി’ വേണമെന്ന് സുവല്ല ബ്രാവർമാൻ ആവശ്യപ്പെട്ടു. പോലീസിന് പലസ്തീൻ അനുകൂല പ്രതിഷേധങ്ങളോട് അനുകൂല സമീപനമാണെന്ന ആഭ്യന്ത്രര മന്ത്രി സുവല്ല ബ്രാവർമാൻ്റെ പരാമർശം വലിയ വിവാദമായിരുന്നു. വിദ്വേഷം പരത്തുന്നതാണ് പ്രതിഷേധമെന്നും മന്ത്രി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ മന്ത്രിമാരിൽ നിന്നടക്കം പ്രതിഷേധം ഉയർന്നു. “ഓരോ ദിവസവും അവർ അധികാരത്തിൽ തുടരുന്നത് അത് പ്രധാനമന്ത്രിയുടെ അധികാരത്തെ കൂടുതൽ ദുർബലപ്പെടുത്തുന്നു.” – ഒരു എംപി പറഞ്ഞു.

“ഇത് തുടരാനാവില്ല. ആഴ്ചതോറും ലണ്ടനിലെ തെരുവുകൾ വിദ്വേഷവും അക്രമവും യഹൂദ വിരുദ്ധതയും കൊണ്ട് മലിനമായിക്കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങളെ ആൾക്കൂട്ടം ഭീഷണിപ്പെടുത്തുന്നു. യഹൂദർക്ക് പ്രത്യേകിച്ച് ഭീഷണി ഉണ്ടാവുന്നു. തുടർ നടപടി ആവശ്യമാണ്. ” സുവല്ല എക്‌സിൽ കുറിച്ചു. ഇതിന് പിന്നാലെ ബ്രാവർമാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ നടന്ന റാലിയായതു കൊണ്ടുതന്നെ വലിയ ആശങ്കകൾ നിലനിന്നിരുന്നു. കുട്ടികളടക്കം കുടുംബസമേതമായിരുന്നു മിക്കവരും റാലിയിൽ പങ്കെടുത്തത്.

റാലിയിൽ പ്രതിഷേധക്കാരുടെ വലിയ ജനക്കൂട്ടം കറുപ്പ്, ചുവപ്പ്, വെള്ള, പച്ച നിറമുള്ള പലസ്തീൻ പതാകകൾ വീശി, “ഗാസ ബോംബിംഗ് നിർത്തുക” എന്ന് പ്രഖ്യാപിക്കുന്ന പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തിരുന്നു. അതേസമയം സെൻട്രൽ ലണ്ടനിൽ പലസ്തീൻ അനുകൂല റാലി പതിയിരുന്ന് ആക്രമിക്കാൻ തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ശ്രമം നടത്തിയിരുന്നു. ഇത് തീർത്തും അസ്വീകാര്യമാണെന്ന് ഋഷി സുനക് ശനിയാഴ്ച പറഞ്ഞു