സാമ്പത്തിക തട്ടിപ്പു പരാതിയില്‍ പ്രതികരണവുമായി ബോളിവുഡ് താരറാണി സണ്ണി ലിയോണ്‍. താന്‍ പണം വാങ്ങി മുങ്ങിയതല്ലെന്ന് താരം പ്രതികരിക്കുന്നു. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

പരിപാടിക്കായി അഞ്ച് തവണ ഡേറ്റ് നല്‍കിയിട്ടുണ്ടെന്നും സംഘാടകന് പരിപാടി നടത്താന്‍ സാധിക്കാത്തതാണ് കാരണമെന്നും താരം കൂട്ടിച്ചേര്‍ത്തു. സംഘാടകരുടെ അസൗകര്യമാണ് ഇതിനു കാരണമെന്നും സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. അതേസമയം, എപ്പോള്‍ ആവശ്യപ്പെട്ടാലും പരിപാടിയില്‍ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.

പണം വാങ്ങിയിട്ടും പരിപാടിയില്‍ പങ്കെടുത്തില്ലെന്നു കാട്ടി പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താരത്തെ, ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.

2016 മുതല്‍ സണ്ണി ലിയോണ്‍ കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് ഷിയാസ് പരാതി നല്‍കിയത്.