നൊന്തുപെറ്റ മകനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഗര്‍ഭിണിയായ യുവതിയെ കാമുകന്‍ തന്നെ കൊന്ന് കുഴിച്ച് മൂടി. ഗുജറാത്തിലെ ബര്‍ഡോളിയാണ് നടുക്കുന്ന കൊലപാതകം നടന്നത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം കാമുകനായ യുവാവ് ഫാമില്‍ കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടുകയായിരുന്നു.

രശ്മി കട്ടാരിയ എന്ന യുവതിയെയാണ് കാമുകന്‍ ചിരാഗ് പാട്ടേല്‍ കൊലപ്പെടുത്തിയത്. നവംബര്‍ 14നാണ് രശ്മി കട്ടാരിയ എന്ന യുവതിയെ കാണാതാകുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന കൊലപാതകം പുറത്തുവരുന്നത്.

അഞ്ചുവര്‍ഷത്തോളമായി ചിരാഗ് പട്ടേല്‍ എന്ന വിവാഹിതനായ യുവാവുമായി രശ്മി പ്രണയത്തിലുമായിരുന്നു. മൂന്നുവയസുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷമാണ് ഇവര്‍ പോകുന്നത്. ഈ വിവരം മാതാപിതാക്കള്‍ പൊലീസിന് കൈമാറി.

ഇതോടെ യുവതിയെ തേടിയുള്ള അന്വേഷണം ഇയാളിലേക്കെത്തിയത്. പൊലീസ് ചോദ്യം ചെയ്യലില്‍ അഞ്ചുമാസം ഗര്‍ഭിണി കൂടിയായിരുന്ന യുവതിയെ കൊലപ്പെടുത്തി ഫാമില്‍ കുഴിച്ചുമൂടിയ കാര്യം ഇയാള്‍ സമ്മതിച്ചു.യുവതിയുടെ പിതാവിന്റെ ഫാമില്‍ തന്നെയാണ് കാമുകന്‍ കുഴിച്ചിട്ടത്.

ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. കഴുത്ത് ഞെരിച്ച് കൊന്നശേഷം ഫാമില്‍ കുഴിയെടുത്ത് മൃതദേഹം അതിലിട്ട് മൂടി. ഫാമില്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തി. കൊലപാതകത്തില്‍ യുവാവിന്റെ ആദ്യ ഭാര്യയുടെ പങ്കും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.