തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വോട്ട് തേടിയ ബി.ജെ.പി തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ നടപടിയുണ്ടാകും. ഇക്കാര്യത്തില്‍ കളക്ടര്‍ സുരേഷ് ഗോപിയോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. സുരേഷ് ഗോപി ചെയ്തത് നിയമവിരുദ്ധമാണെന്നും കളക്ടര്‍ ചെയ്ത നടപടി സ്വന്തം കര്‍ത്തവ്യ നിര്‍വ്വഹണമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്കെതിരെ നടപടിയുണ്ടാകുമെന്ന് തീര്‍ച്ചയായിരിക്കുകയാണ്.

നോട്ടീസയച്ച കളക്ടര്‍ക്കെതിരെയും സുരേഷ് ഗോപി വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയുടെ ഇത്തരം നടപടികള്‍ കുറ്റകരമാണെന്നും ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം. പക്ഷേ, ദൈവത്തിന്റെയും അയ്യപ്പന്റെയും പേരില്‍ വോട്ട് തേടുന്നത് ജനങ്ങളുടെ വികാരം വഷളാക്കി വോട്ടിന് വേണ്ടി ഉപയോഗിക്കരുത്. അത് വളരെ വ്യക്തമാണ്. മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണത്. അത് കൃത്യമായി ചട്ടത്തില്‍ പറഞ്ഞിട്ടുണ്ട്’, ടിക്കാറാം മീണ വ്യക്തമാക്കി.

ഇപ്പോള്‍ തനിക്ക് വിഷയത്തില്‍ ഇടപെടേണ്ട കാര്യമില്ല. ചട്ടലംഘനമുണ്ടെന്ന് നല്ല രീതിയില്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കളക്ടര്‍ നോട്ടീസയച്ചിരിക്കുന്നത്. ആ നോട്ടീസിന് മറുപടി സുരേഷ് ഗോപി തരട്ടെ. അത് കളക്ടര്‍ പരിശോധിക്കും. വരണാധികാരി കൂടിയായ കളക്ടര്‍ വേണ്ട നടപടിയെടുക്കും – ടിക്കാറാം മീണ പറഞ്ഞു. (ഏഷ്യനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നിന്നും)

”ശബരിമലയുടെ പശ്ചാത്തലത്തിലാണ് ഞാനീ വോട്ടിന് വേണ്ടി അപേക്ഷിച്ചുകൊണ്ടിരിക്കുന്നത്. എന്റെ അയ്യപ്പന്‍, എന്റെ അയ്യന്‍. നമ്മുടെ അയ്യന്‍. ആ അയ്യന്‍ ഒരു വികാരമാണെങ്കില്‍ ഈ കിരാതസര്‍ക്കാരിനുള്ള മറുപടി ഈ കേരളത്തില്‍ മാത്രമല്ല, ഭാരതത്തില്‍ മുഴുവന്‍ ആ വികാരം അയ്യന്റെ വികാരം അലയടിപ്പിച്ചിരിക്കും. അത് കണ്ട് ആരെയും കൂട്ടു പിടിക്കണ്ട ഒരു യന്ത്രങ്ങളെയും കൂട്ടുപിടിക്കണ്ട. മുട്ടു മടങ്ങി വീഴാന്‍ നിങ്ങള്‍ക്ക് മുട്ടുണ്ടാകില്ല.” എന്നായിരുന്നു സുരേഷ് ഗോപി തേക്കിന്‍ കാട് മൈതാനത്ത് വെച്ച് നടന്ന എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചത്.