സ്വാമി ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് യുവതി ഹര്‍ജി നല്‍കി. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ. പോലുള്ള ഉയര്‍ന്ന ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറണമെന്നും ആവശ്യപ്പെട്ട് പോക്സോ കോടതിയിലാണ് ഹര്‍ജി നല്‍കിയത്.

തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചുവെന്നായിരുന്നു യുവതി പൊലീസിന് ആദ്യം നല്‍കിയ മൊഴി. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുടേതെന്ന പേരില്‍ പുറത്തുവന്ന കത്തിലും, പെണ്‍കുട്ടിയും സ്വാമിയുടെ അഭിഭാഷകനും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിലും പൊലീസിന് കൊടുത്ത മൊഴിക്ക് വിരുദ്ധമായ കാര്യമായിരുന്നു യുവതി പറഞ്ഞത്.

പൊലീസ് അന്വേഷണത്തില്‍ തൃപ്തികരമല്ലെന്ന് നേരത്തെ  ഫോണ്‍ സംഭാഷണത്തിലും പറഞ്ഞിരുന്നു. തുടര്‍ന്നാണ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യുവതി പോക്സോ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിന് വഴിത്തിരിവായി പുറത്തുവന്ന കത്തും ഫോണ്‍ സംഭാഷണവും അന്വേഷണം വഴിതെറ്റിക്കാനാണെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

സ്വാമി ഗംഗേശാനന്ദയുടെ അഭിഭാഷകന് ലഭിച്ച യുവതിയുടെ പേരിലുള്ള കത്തും പിന്നീട് പുറത്തുവന്ന ഫോണ്‍ സംഭാഷണവും തമ്മില്‍ വൈരുദ്ധ്യമുണ്ടെങ്കിലും സ്വാമി കുറ്റക്കാരനല്ലെന്ന വാദത്തിനാണ് രണ്ടിലും ഊന്നല്‍.രണ്ടിടത്തും സ്വാമി നിരപരാധിയാണെന്നു ആവര്‍ത്തിക്കുന്ന യുവതി കൃത്യത്തിന്റെ ഉത്തരവാദിത്വം സുഹൃത്തില്‍ ആരോപിക്കുകയാണ്. അതേസമയം, കത്തില്‍ പറയുന്നതിന് വിരുദ്ധമായി താന്‍ തന്നെ കത്തിവീശിയെന്നു പറയുന്നുണ്ടെങ്കിലും ജനനേന്ദ്രിയം മുറിക്കപ്പെട്ട കാര്യത്തില്‍ ഉറപ്പില്ലെന്നാണ് ഫോണ്‍ സംഭാഷണത്തിലുള്ളത്.