ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : നിയമങ്ങൾ പുനപരിശോധിക്കേണ്ടിയിരിക്കുന്നു എന്ന അഭിപ്രായവുമായി മസ്തിഷ്ക രക്തസ്രാവം ബാധിച്ച കുട്ടിയുടെ മാതാപിതാക്കൾ. തലച്ചോറിനുണ്ടായ പരുക്ക് കാരണം ഫെബ്രുവരിയിൽ ആണ് തഫിദ റബീബ് എന്ന അഞ്ച് വയസ്സുകാരി റോയൽ ലണ്ടൻ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർചികിത്സയ്ക്ക് ആയി ഇറ്റലിയിലെ ജെനോവയിലുള്ള ഗാസ്ലിനി ചിൽഡ്രൻസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ആരോഗ്യ മേധാവികൾ തടഞ്ഞു. തുടർചികിത്സകൾ ഫലപ്രദമാകില്ല എന്ന വാദമാണ് യുകെയിലെ വിദഗ്ദർ ഉന്നയിക്കുന്നത്. എന്നാൽ കുട്ടിയെ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകുന്നത് തടയുന്നതിൽ ന്യായീകരണമില്ലെന്ന് ഹൈക്കോടതി വ്യാഴാഴ്ച വിധിച്ചു.

ഷെലീന ബീഗം – മുഹമ്മദ് റഖീബ് ദമ്പതികളുടെ മകളാണ് തഫിദ. നിയമങ്ങൾ ഭേദഗതി ചെയ്യേണ്ടിയിരിക്കുന്നു എന്ന് ഷെലീന അഭിപ്രായപ്പെട്ടു. യൂറോപ്യൻ യൂണിയന്റെ മൗലികാവകാശ ചാർട്ടർ പ്രകാരം ആരോഗ്യമേഖലയിൽ ഒരു കുട്ടിക്ക് എറ്റവും മികച്ചതാണ് നൽകേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. ഒരു കുട്ടിയെ ചികിത്സിക്കാൻ പ്രശസ്തമായ ആശുപത്രി ഉണ്ടെങ്കിൽ അവിടെ ചികിത്സ തടയാനാവില്ലെന്ന് പറയുന്ന വ്യക്തമായ നിയമം കൊണ്ടുവരണമെന്ന് ബിബിസി ടുഡേ പ്രോഗ്രാമിൽ ഷെലീന ആവശ്യപ്പെട്ടു. ഹൈക്കോടതി ഇടപെട്ടതിൽ പിന്നെ ആശുപത്രിയിലെ ഡോക്ടർമാരുമായുള്ള ബന്ധം ഇല്ലാതായെന്നും മാതാവ് വെളിപ്പെടുത്തി.