പ്രശസ്ത തമിഴ് ഹാസ്യ നടന്‍ മയില്‍സാമി അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.നിരവധി തമിഴ് സിനിമകളില്‍ കോമഡി വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും മയില്‍സാമി അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ കെ ഭാഗ്യരാജിന്റെ ‘ധവണി കനവുകള്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആദ്യകാലങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നെങ്കിലും ഒരു നടനെന്ന നിലയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു.

‘ധൂല്‍’, ‘വസീഗര’, ‘ഗില്ലി’, ‘ഗിരി’, ‘ഉത്തമപുത്രന്‍’, ‘വീരം’, ‘കാഞ്ചന’, ‘കണ്‍കളാല്‍ കൈദു സെയ്’ എന്നീ സിനിമകളിലെ മയില്‍സാമിയുടെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍, ടിവി അവതാരകന്‍, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു. 2004ല്‍ ‘കൺഗൾ കയ്ദു സെയ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മയില്‍സാമി മികച്ച ഹാസ്യ നടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. ‘നെഞ്ചുകു നീതി’, ‘വീട്ട് വിശേഷങ്ങള്‍’, ‘ദി ലെജന്‍ഡ്’ തുടങ്ങിയ ചിത്രങ്ങളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, നടൻമാരായ കമൽഹാസൻ, ശരത് കുമാർ തുടങ്ങിയ പ്രമുഖർ മയിൽസാമിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.