ഇനിയും ഏറെ ചെയ്യാൻ ബാക്കിവച്ചാണ് തമിഴകത്തെ ഹാസ്യസാമ്രാട്ട് വിടചൊല്ലുന്നത്.തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുതിയ ദിശ നല്‍കിയ നടനാണ് വിവേക്. അഞ്ചുവട്ടം തമിഴ്നാട് സര്‍ക്കാരിന്‍റെ മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയിരുന്നു. 1987ല്‍ മാനതില്‍ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.

വിവേക് വിവേകാനന്ദൻ എന്ന വിവേക് (തമിഴ്: விவேக்; ജനനം:19 നവംബർ 1961).  മനതിൽ ഒരുത്തി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് വന്ന വിവേകിനെ ഏറെ ശ്രദ്ധേയനാക്കിയത് പിൽക്കാലത്ത് പുറത്തു വന്ന കുഷി, മിന്നലേ, റൺ, സാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയങ്ങളാണ്. താളവും പ്രാസവുമൊപ്പിച്ചുള്ള സംഭാഷണശൈലിയും പ്രസരിപ്പുള്ള ഭാവപ്രകടനങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ അഴിമതി, തൊഴിലില്ലായ്മ, കള്ളപ്പണം, ജനപ്പെരുപ്പം, കപടരാഷ്ട്രീയം തുടങ്ങി സമൂഹജീവിതത്തിലെ ദുഷ്പ്രവണതകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിനുള്ള പ്രാവിണ്യം ശ്രദ്ധേയമാണ്.

മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് നാലു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. റൺ, സാമി, പേരഴഗൻ, ശിവാജി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു അവാർഡ്. കലാലോകത്തിന് നൽകിയ സംഭാവനകളെ പരിഗണിച്ച് രാഷ്ട്രം അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം(2009) സമ്മാനിച്ചിട്ടുണ്ട്.