പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിൽ തുണിയുരിഞ്ഞ് പ്രതിഷേധിച്ച് തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ. കർഷക വായ്പകൾ എഴുതിത്തള്ളമെന്നും കർഷകർക്കായി പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കർഷകരുടെ പ്രതിഷേധം. നോർത്ത് ബ്ലോക്കിലാണ് തമിഴ് കർഷകർ നഗ്നരായി ഓടി പ്രതിഷേധിച്ചത്. ദിവസങ്ങളായി ജന്തർമന്ദിറിൽ സമരം ചെയ്തിട്ടും സർക്കാർ പരിഗണന നൽകാത്തതിലുള്ള പ്രതിഷേധമാണ് സമരക്കാർ പ്രകടിപ്പിച്ചത്.

പ്രതിഷേധക്കാർക്ക് തുടക്കത്തിൽ പ്രധാനമന്ത്രിയെ കാണാൻ അനുമതി ലഭിച്ചെങ്കിലും പിന്നീട് അനുമതി നിഷേധിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിവേദനം നൽകി മടങ്ങാൻ കർഷകർക്ക് അറിയിപ്പു ലഭിച്ചു. പരാതി ഉദ്യോഗസ്ഥനെ ഏൽപ്പിച്ചു മടങ്ങുന്നതിനിടയിൽ പോലീസ് വാഹനത്തിൽനിന്നു ചാടിയിറങ്ങി ഒരു കർഷകൻ തുണിയുരിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് മറ്റ് കർഷകരും മുദ്രാവാക്യം മുഴക്കി തുണിയുരിഞ്ഞ് പ്രതിഷേധിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസിനു പുറത്തുകിടന്ന് ഉരുണ്ടും കർഷകർ പ്രതിഷേധിച്ചു. മൂന്നു പേരാണ് നഗ്നരായി ഓഫീസിന് പുറത്ത് നിലത്തുകിടന്ന് പ്രതിഷേധിച്ചത്.