ലണ്ടന്‍: ബ്രെക്‌സിറ്റ് ജോലികള്‍ക്കായി കൂടുതല്‍ ജീവനക്കാരെ ആവശ്യമായി വരുമെന്ന് എച്ച്എംആര്‍സി. 5000ത്തോളം ജീവനക്കാരെ അധികമായി വേണ്ടിവരുമെന്നാണ് എച്ച്എംആര്‍സി ചീഫ് ജോണ്‍ തോംപ്‌സണ്‍ അറിയിക്കുന്നത്. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ തീരുമാനമായില്ലെങ്കില്‍ കസ്റ്റംസ് ഡിക്ലറേഷന്‍ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും തോംപ്‌സണ്‍ വ്യക്തമാക്കി. നിലവിലുള്ള ബജറ്റിനേക്കാള്‍ 200 മില്യന്‍ പൗണ്ടാണ് ആവശ്യമായി വരിക.

ഇതു വേണ്ടിവന്നാല്‍ നികുതി വര്‍ദ്ധനയുണ്ടാകുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. നിലവിലുള്ള ബജറ്റിന്റെ 40 മുതല്‍ 60 ശതമാനം വരെ ബ്രെക്‌സിറ്റിനായാണ് ചെലവാക്കുന്നതെന്ന് സര്‍വകക്ഷി ബ്രെക്‌സിറ്റ് കമ്മിറ്റിയില്‍ അദ്ദേഹം അറിയിച്ചു. പുതിയ വ്യാപാരക്കരാറില്‍ എത്തിച്ചേരാന്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ കസ്റ്റംസ് ഡിക്ലറേഷനില്‍ 5 ഇരട്ടി വര്‍ദ്ധന വേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

2019 മാര്‍ച്ചിലെ ബ്രെക്‌സിറ്റ് ദിവസത്തിനായി 106 മില്യന്‍ പൗണ്ടിന്റെ കസ്റ്റംസ് ഡിക്ലറേഷന്‍ തയ്യാറാക്കേണ്ടതുണ്ട്. എന്നാല്‍ ഇത് പ്രതസന്ധി പരിഹരിക്കാന്‍ പര്യാപ്തമാകുമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്യന്‍ പൗരന്‍മാര്‍ നല്‍കുന്ന സെറ്റില്‍ഡ് സ്റ്റാറ്റസ് അപേക്ഷകള്‍ പരിശോധിച്ച് തീര്‍പ്പ് വരുത്താന്‍ ഹോം ഓഫീസ് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ബോര്‍ഡേഴ്‌സ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഡേവിഡ് ബോള്‍ട്ടും ആവശ്യപ്പെട്ടു.